Tuesday 28 January 2014

ഒരു ഇറാഖ് യാത്ര..



-->
ഡിസംബർ
എന്റെ ജന്മമാസമാണ്.
ബഹറൈനിൽ അപ്പോൾ മഞ്ഞുകാലമാണ്..
രണ്ടാമത്തെ മകൻ ജനിച്ചു
കുറച്ചു ദിവസങ്ങളെ ആയിട്ടൂള്ളൂ.
മൂത്തമകന്റെ ജനന സമയത്ത്
ഭാര്യയുടെ മാതാപിതാക്കൾ വന്നതുകൊണ്ട്,
ഇത്തവണ എന്റെ അഛനും അമ്മയും കൂടെയുണ്ട്.
അമ്മയുടെ പാചകത്തിനു
ഇവിടുത്തെ ഹാർഡ് വാട്ടറിലും പഴയ രുചി.
ജീവിതത്തിൽ ആദ്യമായി ‘പുതിയ’ ഒരു കാർ
വാങ്ങിയതിന്റെ ഒരു സന്തോഷവും ഉണ്ട്- ഒരു ടൊയോട്ട കൊറോള.
അഛനു എത്രയും പെട്ടെന്ന്
മടങ്ങി പോകാനുള്ള തിടുക്കം.

രാത്രി വളരെ വൈകിയാണു
എന്റെ പ്രൊഡൂസർ സഞ്ജയ് കപൂർ വിളിച്ചത്.
ഞാൻ തയ്യാറാണെന്നു പറഞ്ഞപ്പോൾ കാര്യങ്ങൾ
നേരിൽ പറയാമെന്ന് പറഞ്ഞു ഫോൺ വച്ചു.
അല്പം വ്യത്യസ്തമായ ഒരു ഷൂട്ടിംഗ്.
നാഷണൽ ജിയൊഗ്രാഫിക്
ബി.ബി.സി
ഹിസ്റ്ററി ചാനൽ
തുടങ്ങിയവർക്കു സ്ഥിരമായി
ഡോക്കുമെന്ററി പ്രോജക്റ്റുകളിൽ
സഹകരിക്കാറുള്ളതു കൊണ്ട്
അതിലുള്ള ആരോ കൊടുത്ത ഒരു റെഫെറെൻസ്.

പിറ്റേന്ന് കാലത്ത് തന്നെ സഞ്ജയ് കപൂർ
എല്ലാം വിശദമായി സംസാരിച്ചു.
നാലു ദിവസം അടുപ്പിച്ചു ഷൂട്ടിംഗ്.
ഇ.എൻ.ജി. ( ഇലട്രോണിക് ന്യൂസ് ഗാതെറിംഗ്)
രീതിയായതു കൊണ്ട്
ജിമ്മി ജിബ്, മിനി ക്രെയിൻ, ട്രോളി ഇവയൊന്നും വേണ്ട,
മാത്രമല്ല ബേസിക് ലൈറ്റ് കിറ്റ് മതി.
“ അല്ല, അതു പോട്ടെ, ലോക്കേഷൻ
എവിടെയാണെന്ന് പറഞ്ഞില്ലല്ലോ?”
“ അതാണു അജിത്, ഞാൻ പറയാൻ പോകുന്നത്,
അത് അവർക്കും അറിയില്ല അത്രേ.
രണ്ട് പ്രൈം ലൊക്കേഷനുകൾ ഉണ്ടാകും അതിലൊന്ന്,
ഒരു പടക്കപ്പലിലും, മറ്റൊന്ന്,
ഓഷ്യൻ-8 എന്ന് പേരിട്ട ഒരു ബാർജ്ജിൽ ആയിരിക്കും.
ഒരു ലക്ഷം ദിനാറിന്റെ ഇൻഷൂറൻസ് പോളിസി
അവർ അറേഞ്ച് ചെയ്യും”

എനിക്കല്പം പരിഭ്രാന്തിയായി. മാത്രമല്ല
ഈ ദിവസങ്ങളിൽ മൊബൈലിൽ പോലും
കുടുംബവുമായി ബന്ധപ്പെടാൻ കഴിയില്ലെന്നും പറഞ്ഞു.
വേണമെങ്കിൽ ഒഴിഞ്ഞു മാറാം
പക്ഷെ ഷൂട്ടിംഗിന്റെ കൂടുതൽ വിവരങ്ങൾ
അറിഞ്ഞപ്പോൾ എനിക്ക് പിന്നെയും ആവേശം.
മൊണ്ടൽ വില്യംസ് എന്ന വിഖ്യാതനായി
യു.എസ്. ടെലിവിഷൻ
അവതാരകന്റെ കൂടെയാണ് യാത്ര
പക്ഷെ പിന്നെയും നിബന്ധനകൾ
ഒരാൾ മാത്രമെ പോകാൻ പാടുള്ളൂ.
എല്ലാ സാങ്കേതിക ഉപകരണങ്ങളും
ഞാൻ ഒറ്റ്ക്ക് കൈകാര്യം ചെയ്യണം.
രണ്ട് കാമെറ, ഇന്റർവ്യൂ ലൈറ്റിംഗ്, ബൂം മൈക്ക് ,
ടേപ്പ് മാനേജ്മെന്റ് , ലോഗ്ഗിംഗ് എല്ലാം.
ഒരേ പോലെയുള്ള രണ്ട് HD കാമെറ
വേണമെന്നവർ പറഞ്ഞതു കൊണ്ട്,
പിറ്റെ ദിവസം തന്നെ
ഞങ്ങളുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്
ഉണ്ണിക്യഷണൻ കുന്നത്ത് ദുബായിൽ നിന്നും
രണ്ട് JVC HDV കാമെറ പോയി വാങ്ങി.
ലെൻസ് അടക്കമാണ് പാക്കേജ്.
രണ്ട് വൈഡ് ലെൻസ് അഡാപ്ടർ കൂടി വാങ്ങി.
വീണ്ടും ഒരു പ്രശ്നം.
അതിന്റെ കൂടെയുള്ള ചെറിയ ബാറ്ററി
വെറും 25 മിനുട്ട് മാത്രമെ ഉപയോഗിക്കാൻ പറ്റുകയുള്ളൂ.
ഇത്തരം യാത്രകളിൽ റീ-ചാർജ്ജ് ചെയ്യുന്നതിനെക്കുറിച്ച്
ചിന്തിക്കാൻ കൂടി കഴിയില്ല.
പുതിയ മോഡൽ കാമെറയാണ്
തേർഡ് പാർട്ടി ആക്സസ്സറികൾ
ഒക്കെ മാർക്കറ്റിൽ എത്തുന്നതേയുള്ളൂ.
ഞാനും സഞ്ജയും കൂടി നെറ്റ് മൊത്തം
തപ്പി നോക്കിയപ്പോൾ
ആന്റൻ ബോവർ എന്ന കമ്പനി
ഇതിനു വേണ്ടി
ബാറ്ററി മൌണ്ട് തയ്യാറാക്കിയിട്ടുണ്ട്.
ആ മൌണ്ട് ഘടിപ്പിച്ചാൽ
ഇപ്പോൾ ഞങ്ങളുടെ കൈവശം ഉള്ള
വലിയ ബാറ്റെറികൾ ഉപയോഗിക്കാം.
രണ്ട് ദിവസം കൊണ്ട് സാധനം
DHL ഇൽ എത്തി.

മകൻ ജനിച്ചപ്പോൾ
ബിലിറൂബിൻ കൌണ്ട് കൂടുതൽ
ആയതിനാൽ ദിവസവും
രാവിലെയുള്ള സൂര്യ പ്രകാശം
കാണിക്കാൻ ടെറസ്സിൽ കൊണ്ടു പോകണം.
രാത്രി ഞാൻ ഉറങ്ങിയിട്ടില്ല
പുതിയ കാമെറയുടെ
കാറ്റലോഗ് മുഴുവനും വായിച്ചു
മെനു ഒക്കെ ശരിക്കും
മനസ്സിലായില്ലെങ്കിൽ ഫീൽഡിൽ
പോകുമ്പോൾ ബുദ്ധിമുട്ടും.
“ Inventor of Home Video” എന്ന് അവകാശപ്പെടുന്ന
JVC, സാങ്കേതിക വിദ്യകളിൽ
സോണി, പാനസോണിക്ക്
എന്നിവയെക്കാൾ എത്രയോ പുറകിൽ
ആണെന്നു വീണ്ടും തിരിച്ചറിഞ്ഞു.
എന്റെ വിരൽ തുമ്പിൽ
ഞാനാഗ്രഹിക്കുന്ന രീതിയിൽ റിസൾട്ട് തരുന്ന
എന്റെ പ്രിയപ്പെട്ട സോണി ഡിജിറ്റൽ
ബീറ്റാകാമിനെ ഞാൻ നന്ദിയോടെ സ്മരിച്ചു.
പിറ്റേന്ന് പുലർച്ചെ യാത്ര തിരിക്കണം.
അന്നു സന്ധ്യക്ക്
മൊണ്ടൽ വില്യംസിന്റെ കൂടെയുള്ള
സ്റ്റീവ് എന്ന പ്രോഡൂസർ
ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനി
കാണാൻ വരുന്നുണ്ട്.
ജോലിയുടെ വിശദാംശങ്ങൾ സംസാരിക്കുക,
ഉപകരണങ്ങൾ കാണുക,
പരിശോധിക്കുക.
സ്റ്റീവ് വളരെ സൌഹ്യദപരമായി പെരുമാറുന്ന
ഒരു പ്രൊഡൂസർ / കാമെറമാൻ ആണെന്ന് മനസ്സിലായപ്പോൾ
എനിക്കു പകുതി ആശ്വാസമായി. യു. എസ്. പൌരനാണ്.
കാമെറാ മൈക്കിനു പകരം അദ്ദേഹം കൊണ്ടു വന്ന
Sennheiser Boom Mic രണ്ട് കാമെറയിലും പിടിപ്പിച്ചു.
വളരെ കുറച്ചു ലൈറ്റുകൾ മാത്രം
കൊണ്ടു പോയാൽ മതി
എന്നദ്ദേഹം പറഞ്ഞു. ഏങ്കിലും
ഒരു Kino Flow, രണ്ട് Arri 300, രണ്ട് Arri 650
എന്നിവ ഞാൻ എടുത്തു വച്ചു.
അപ്പോൾ വരുന്നു അടുത്ത പ്രശ്നം.
കപ്പലിലും മറ്റും കറണ്ട് 110V ആണ് .
അതിനായി ഒരു സ്റ്റെപ് അപ്പ് ട്രാൻഫോർമർ കൂടി,
പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ഉണ്ണി
എവിടെ നിന്നോ സംഘടിപ്പിച്ചു.
ഒരു കെട്ട് ബാറ്ററി, ഗാഫർ റ്റേപ്പുകൾ തുടങ്ങി
ഒരു മിനി പ്രൊഡക്ഷൻ കിറ്റ്
തന്നെ ഞാൻ ഒരുക്കി വെച്ചു.
സ്റ്റീവ്, ഡിപ്ലോമാറ്റിക് ഹോട്ടലിലേക്കു മടങ്ങി.
ഞാനും ഉണ്ണിയും മടങ്ങുമ്പോൾ രാത്രി 12 മണി.
രാവിലെ 4 മണിക്കാണ് കോൾ. ഹോട്ടലിൽ എത്തണം.
ഉണ്ണി വരാമെന്നു പറഞ്ഞു.
വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയും
ഉറങ്ങാതെ കാത്തിരിക്കുന്നു.
മൂത്ത മകൻ എന്നെ കാണാതെ വാശി പിടിച്ചു
കരഞ്ഞു ഉറങ്ങിയെന്നു പറഞ്ഞു.
ബെഡ് റൂമിലെ അരണ്ട വെളിച്ചത്തിൽ
ചെറിയ ആൾ സുഖമായി ഉറങ്ങുന്നു.
എന്നെ കണ്ടപ്പോൾ ശബ്ദമുണ്ടാക്കരുതെന്ന്
ആംഗ്യം കാണിച്ചുകൊണ്ട് ഭാര്യ എഴുന്നേറ്റു.

എനിക്കു കൊണ്ടു പോകേണ്ടതെല്ലാം
എടുത്തു വച്ചിരിക്കുന്നുവെന്ന് ആഗ്യം കാണിച്ചു.
എടുത്തു വച്ചിരിക്കുന്ന സാധങ്ങളുടെ
കുറിപ്പും കൂടെ ഉണ്ടാകും.
അവൾ അങ്ങിനെയാണ്.
ഒരു നഴ്സിന്റെ ചിട്ട എല്ലാത്തിലും കാണും.

ഒരു സ്ട്രിപ് പാരസെറ്റമോൾ, ഒരു ഷാൾ,
അങ്ങിനെ കുറെ
പക്ഷെ എന്നെ ഏല്പിച്ച
ഒരു നിസാര കാര്യം ഞാൻ മറന്നു.
തണുപ്പായതു കൊണ്ട്
ഒരു നെബുലൈസർ വാങ്ങാൻ പറഞ്ഞിരിരുന്നു.
അമ്മ ചോറു വിളമ്പി.
ഞാൻ ഇത്തരം യാത്രകൾ
എപ്പോഴും നടത്താറുണ്ടോ എന്നും
ഇനിയും ഇത്തരം യാത്രകൾ ഉണ്ടാകുമോ
എന്നു അമ്മയ്ക്ക് അറിയണം.
സാധാരണ കുറച്ചു ദിവങ്ങൾക്കായി
ഞാൻ രാജ്യം വിട്ടു പോകുന്ന കാര്യം
നാട്ടിൽ അറിയിക്കാറില്ല.
ഭാര്യ കൂടി ജോലിക്കു പോയാലും ഒരു വീടു മുഴുവനും
വളരെ ഭംഗിയായി കൊണ്ടു നടക്കുന്ന
രുഗ്മിണിയേടത്തി എന്ന
മഹാപ്രതിഭ ഞങ്ങൾക്ക് കൂട്ടു
നിൽകുന്ന കാലഘട്ടം.
പിന്നെ എന്തിനു പറയണം എന്നു കരുതും?
പുലർച്ചെ മൂന്നുമണിക്കു എഴുന്നേറ്റു.
അമ്മ എഴുന്നേറ്റിരുന്നു. ദോശയും റെഡി.
കുറച്ച് പൊതിഞ്ഞ് എടുക്കുന്നോ
എന്നു ചോദിച്ചു പാവം അമ്മ.
ഉണ്ണിയുടെ മിസ്സ് കോൾ കിട്ടി.
ഞങ്ങൾ ഹോട്ടലിൽ എത്തിയപ്പോൾ
4 മണി ആയിട്ടില്ല.
പക്ഷെ അവരെല്ലാം താഴെ കാത്തു നില്ക്കുന്നുണ്ടായിരുന്നു.
മൊണ്ടൽ വില്യംസിനെ സ്റ്റീവ് പരിചയപ്പെടുത്തി.
ഒപ്പം ഡോണ എന്ന ഒരു സ്ത്രീയും.
ടേപ്പ് ( ഷൂട്ടിംഗ് കഴിഞ്ഞ കേസറ്റ്) മേനേജ് മെന്റും.
ലോഗിംഗും ഡോണ ചെയ്യുമെന്ന് സ്റ്റീവ് പറഞ്ഞു.
ജോലി ഭാരം പിന്നെയും കുറയുന്നു.
സ്റ്റീവിന്റെ കൈയ്യിൽ ഒരു പാനസോണിക് –P2 കാമെറ ഉണ്ട്.
മെമ്മറി സ്റ്റിക്കിൽ 30 മിനുട്ടോളം HD Quality ഇൽ
റിക്കോർഡ് ചെയ്യാൻ കഴിയുന്ന കാമെറയാണത്.
അതിൽ അയാൾ ഒരു വൈഡ് ആങ്കിൾ അഡാപ്ടർ ഘടിപ്പിച്ചിട്ടുണ്ട്.
ഹോട്ടലിനു പുറത്തുള്ള ദ്യശ്യങ്ങൾ പകർത്തുകയാണയാൾ.
ഉണ്ണിയും ഞാനും കൂടി ഞങ്ങളുടെ
ഗീറുകൾ ( ഷൂട്ടിംഗ് സാമഗ്രികൾക്കുള്ള ഓമനപ്പേര്)
വാനിൽ നിന്നും പുറത്തെടുത്തു.
ഒരു വലിയ GMC വാൻ വന്നു നിന്നു.
നാവൽ ബേസിന്റെതാണ്.
പബ്ലിക് റിലേഷൻസിലെ
ഒരു ഉദ്യോഗസ്ഥ ഞങ്ങളെ അഭിവാദ്യം ചെയ്തു.
ഗീറുകൾ GMC യിൽ കയറ്റാൻ സഹായിച്ചതിനുശേഷം
ഉണ്ണി യാത്ര പറഞ്ഞു.
“ നെബുലൈസർ മെഷ്യൻ ഞാൻ ഇന്നു തന്നെ വാങ്ങി കൊടുക്കാം..
ടേക്ക് കേർ..ഓൾ ദ് ബെസ്റ്റ്”.
വാനിലുള്ള യാത്രയിൽ മൊണ്ടൽ
എന്നോടു വളരെ ഫ്രീ ആയി സംസാരിച്ചു.
എനിക്കു ദിവങ്ങൾ മാത്രം പ്രായമുള്ള
ഒരു മകൻ ഉള്ള കാര്യമൊക്കെ അയാളോട് പറഞ്ഞു.
ബഹറൈൻ എയർപോർട്ടിനു സമീപമുള്ള
ഒരു ഗേറ്റ്. യു.എസ്. മിലിട്ടറി ആവശ്യങ്ങൾക്കായുള്ള
ഒരു പ്രത്യേക ഇമിഗ്രേഷൻ സംവിധാനം.
അവിടെയുള്ള വെള്ളക്കാരൊക്കെ മൊണ്ടലിനെ
ആരാധനയോടെ നോക്കുന്നുണ്ട്.
ചിലരൊക്കെ അടുത്തു വന്നു സംസാരിക്കുന്നുമുണ്ട്.
ചിലതൊക്കെ സ്റ്റീവ് കാമെറയിൽ പകർത്തുന്നു.
മൊണ്ടലിനു നടക്കാൻ അല്പം പ്രയാസം ഉണ്ടു.
12 വർഷം നേവിയിൽ
ഉയർന്ന ഉദ്യോഗത്തിൽ ഇരുന്ന ആളാണ്.
Multiple sclerosis ബാധിച്ചിട്ടുണ്ട്.
ഒരു athletഉം സംഗീതഞ്ജനും കൂടിയാണ്.
കാലിന്റെ മുട്ടിന് ഒരു ശസ്ത്രക്രിയ നടത്തിയതു കൊണ്ട്
നടക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.
എങ്കിലും 50 വയസ്സുള്ള ഒരാളെക്കാൾ
എത്രയോ ആവേശം ആ നാവികനിലുണ്ട്.
“ hi sweety, merry X-mas & Happy New Year”
യൂണിഫൊമിലുള്ള ഒരു യു.എസ്. സൈനികന്റെ
ആശംസ കാമെറയിൽ പകർത്തി സ്റ്റീവ്.
വിവിധ സൈനിക താവളങ്ങളിൽ
സൈനികരുമായി അഭിമുഖം
ഒപ്പം അവരിൽ നിന്നും
ക്രിസ്തുമസ് ആശംസകൾ സ്വീകരിക്കുക.
നമ്മുടെ ചാനലുകൾ ചെയ്യുന്നതു പോലെ തന്നെ,
പക്ഷെ രീതി ഒത്തിരി വ്യത്യസ്തമാണ്.
ഞഞളുടെ പാസ് പോർട്ടുകൾ ഒക്കെ
നേവി ഉദ്യോഗസ്ഥ വാങ്ങി കൊണ്ടു പോയി.
ഗീറുകൾ സ്കാനിംഗിൽ ഇട്ടു.
കുറെ ചാര നിറത്തിലുള്ള സൈനിക വിമാനങ്ങൾ.
കാണാൻ നമ്മുടെ സുരേഷ് ഗോപിയെ പോലെയുള്ള
ഒരു പട്ടാളക്കാരൻ വന്നു

ഞങ്ങളുടെ ഗീറുകൾ ഒക്കെ കൊണ്ടു പോയി.
ഇരുപതു മിനിട്ടു കഴിഞ്ഞപ്പോൾ
ഞങ്ങൾ വിമാനത്തിൽ കയറി.
മുപ്പതോളം ആളുകൾക്ക് മാത്രം കയറാൻ കഴിയുന്ന
ഒരു ചെറിയ വിമാനം. അതു സി-130 എന്ന
യുദ്ധ വിമാനങ്ങളുടെ ശ്രേണിയിൽ‌പ്പെട്ടതാണെന്ന്
ഞാൻ പിന്നെ അറിഞ്ഞു.
സാധാരണയിൽ നിന്നും വ്യത്യസ്തമായി
പുറം തിരിഞ്ഞ് ഇരിക്കണം.
വിമാനത്തിന്റെ പുറക് വശത്തേക്ക് നോക്കിയിരിക്കണം.
വിൻഡോ കുറവ്.
ദേഹം മുഴുവനും വരിഞ്ഞു കെട്ടുന്ന
ഒരു തരം സീറ്റ് ബെൽട്ട്.
അതു കെട്ടി തന്ന സുരേഷ് ഗോപി പട്ടാ‍ളക്കാരൻ
അയാൾക്കുള്ള സീറ്റിൽ ഈ ബാന്ധവങ്ങൾ
ഒന്നും ഇല്ലാതെ നില ഉറപ്പിച്ചു.
റൺവേയിൽ അധികം ഓടാതെ
തന്നെ എളുപ്പം പറന്നുയർന്നു.
യുദ്ധ വിമാനങ്ങൾ അങ്ങിനെയാണത്രെ.
ഒന്നര മണിക്കൂ‍റോളം പറന്നു.


ലാന്റ് ചെയ്യാൻ പോവുകയാണെന്ന സന്ദേശം വന്നു.
“ He we go……..”
സുരേഷ് ഗോപി പട്ടാളക്കാരൻ വിളിച്ചു കൂവി.
ലാന്റിംഗ് smooth അല്ല
ഇടിച്ചിറങ്ങിയത് നന്നായി അറിഞ്ഞു.
“ we missed the cable..will go again”
അപ്പോഴാണറിഞ്ഞതു ലാന്റ് ചെയ്യാൻ പോകുന്നതു
ഒരു കപ്പലിനു മുകളിലാണെന്നും, ലാന്റ് ചെയ്തതിനു ശേഷം
സാധാരണ വിമാനങ്ങളെ പോലെ റൺ വേയിലൂടെ
കുറെ ഓടിയതിനു ശേഷം വേഗത കുറച്ച്
നിർത്താൻ കഴിയാത്തതു കൊണ്ട്,
ഉദ്ദേശം ആറു മീറ്റർ നീളമുള്ള സ്റ്റീൽ കമ്പി
ഉപയോഗിച്ചു തടുത്തു നിർത്തുകയാണ് പതിവെന്നും
ആ കേബിൾ ആണ് കിട്ടാതെ മിസ്സായത്.
കപ്പലിന്റെ തട്ടിൽ നിന്നും വന്ന പോലെ തന്നെ
വിമാനം ആകാശത്തിലേക്കു പറന്നുയർന്നു.
ഒന്നു കൂടി വട്ടം കറങ്ങി വീണ്ടും.
“He we go……..”
ഓടുന്ന ഒരു വണ്ടിയുടെ അടിയിൽ പെട്ടെന്ന്
ഒരു തടിക്കഷണം ഇട്ടു തടഞ്ഞു
നിർത്തിയ പോലെയുള്ള ഒരു ശബ്ദം

വിമാനം നിന്നു.
ചെറിയ മഴച്ചാറൽ
ഞങ്ങളെ ആ കപ്പലിലെ പി.ആർ.ഒ,
ഫോട്ടോ ഓഫീസർ എന്നിവർ സ്വീകരിച്ചു.
അവരുടെ ഓഫീസിലെത്തി അല്പം ചൂടു കാപ്പി കുടിച്ചു.
കപ്പലിന്റെ ഇടനാഴികളിലൂടെ നടക്കുമ്പോൾ
ഞാൻ മനസ്സിലാക്കി
ലോകത്തിൽ വച്ച് ഏറ്റവും വലുതി
ൽ രണ്ടാമതെ പടക്കപ്പലായ
USS Dwight D. Eisenhower CVN 69

എന്ന ന്യൂക്ലിയർ കാരിയറിലാണ് ഞാനിപ്പോൾ.
ഏകദേസം 1000 ഫീറ്റ് നീളവും,
250 ഫീറ്റ് വീതിയും ഫ്ലൈറ്റ് ഡെക്ക്.
എന്നുവെച്ചാൽ 75 യുദ്ധവിമാനങ്ങൾക്കായി
നാലര ഏക്രയോളം വിസ്തീർണ്ണമുള്ള കപ്പൽതട്ട്.
അയ്യായിരത്തോളം ജോലിക്കാർ.
അതിൽ മിക്കവരും പതിനെട്ടിനും പത്തൊൻപതിനും
മധ്യേ പ്രായമുള്ളവർ. ക്യാപ്റ്റന്റെ പ്രായം 26 വയസ്സ്.
ഇനിയും ഒരു 20 വർഷം പ്രവർത്തിക്കാനുള്ള
ആണവ ഇന്ധനം അതിൽ ഉണ്ടത്രേ!

മൊണ്ടൽ ഒരു നേവി ഉദ്യോഗസ്ഥനായിരുന്നതു കൊണ്ട്
എനിക്കും സ്റ്റീവിനും ഡോണയ്ക്കും
എല്ലാം വിശദമായി പറഞ്ഞു തന്നു കൊണ്ടേയിരുന്നു.

“ പത്തു മിനിട്ടു കൊണ്ട് നമുക്കു ജോലി തുടങ്ങാം“
ഞങ്ങൾക്ക് ഫോട്ടോ ഓഫീസർ ഒരു റൂം കാണിച്ചു തന്നു.
ഞങ്ങൾ ഗീറുകൾ എല്ലാം പുറത്തെടുത്തു.
ഒരു കാമെറയിൽ വയർലെസ്സ് ക്ലിപ് മൈക്ക് ഇട്ടു
ആ കാമെറ ഞാൻ എടുത്തു.
പക്ഷെ കപ്പലിലുള്ള മറ്റു സിഗ്നലുകളുടെ interference കാരണം
ശബ്ദം ശരിയാകുന്നില്ല.
ഫോട്ടൊ ഓഫീസർ എന്നെ അവരുടെ സ്റ്റോറിലേക്ക് കൊണ്ടു പോയി
ഒരു വലിയ പ്രൊഡക്ഷൻ കമ്പനിയെ വെല്ലുന്ന തരത്തിലുള്ള ആധുനിക
ഓഡിയോ വീഡിയോ സാമഗ്രികൾ,
കളർ ഫോട്ടൊ പ്രിന്റ് ചെയ്യുന്നു
ഏറ്റവും പുതിയ ഡിജിറ്റൽ മിഷ്യനുകൾ.
ജർമ്മൻ നിർമ്മിതമായ ഒരു വയർലെസ്സ് മൈക്ക്
അയാൾ എനിക്കു എടുത്തു തന്നു.
“ തിരിച്ചു പോകുന്നതിനു മുൻപ് എനിക്ക് തന്നെ
ഇതു ഭദ്രമായി തിരിച്ചേൽ‌പ്പിക്കണം”
അല്പം വലുപ്പം കൂടുതലാണെങ്കിലും വളരെ
ഉയർന്ന ഫ്രീക്വൻസിയിൽ ഉള്ളതായതു കൊണ്ട്,
ആ മൈക്ക് നല്ല ശബ്ദം തന്നെ എന്റെ കാമെറയിൽ എത്തിച്ചു.
ആദ്യത്തെ ഇന്റർവ്യൂ
കപ്പലിന്റെ ബ്രിഡ്ജിൽ വെച്ചായിരുന്നു.
ചുറുചുറുക്കുള്ള കപ്പിത്താൻ.
ഞാൻ കപ്പിത്താനിൽ ഫോക്കസ് ചെയ്തപ്പോൾ,
ഇൻസേർട്ട് ഷോട്ടുകളായി
അവിടുള്ള ഉപകരണങ്ങൾ,
കോമ്പിനേഷൻ ഷോട്ടുകൾ എന്നിവ സ്റ്റീവ് പകർത്തി.
കപ്പലിലെ ബഹളത്തിനിടയിൽ ശബ്ദം ക്യത്യമായി പതിയുന്നുവോ
എന്നുള്ള ഒരു ശങ്ക എന്നെ ഇടയ്ക്കിടെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ചിത്രത്തിനോടൊപ്പം
ശബ്ദവും വളരെ പ്രാധാന്യമുള്ളതാണ്.
സ്ഥിരം ജോലികളിൽ ശബ്ദത്തിന്റെ കാര്യം കൈകാര്യം
ചെയ്യുവാൻ ഞങ്ങൾക്ക്
ഒരു ലൊക്കേഷൻ സൌണ്ട് എൻ ജിനീയർ തന്നെയുണ്ട്.
ബ്രയാൻ നാട്ടേലി എന്ന ഐറിഷ് കാരനെ ഞാൻ ഓർത്തു.

വളരെ പെട്ടെന്ന്, പെട്ടെന്ന് കുറെ അഭിമുഖങ്ങൾ,
എല്ലാം ക്രിസ്തുമസ് ആശംസകളിൽ അവസാനിക്കുന്നു.
പുതിയ കാമെറയിലെ പരിചയക്കുറവ്
എന്നെ ആദ്യമൊക്കെ നന്നായി ബുദ്ധിമുട്ടിച്ചു.
ആ കാമെറയെക്കുറിച്ചു സ്റ്റീവിനുള്ള സംശങ്ങളും
ഞാൻ തീർത്തു കൊടുക്കണം.
പുതിയതായി വാങ്ങിയതാണെന്ന സത്യം
അറിയുന്ന സ്റ്റീവ് അധികം ശല്യപ്പെടുത്തിയില്ല.
കപ്പലിലെ എല്ലാ വിഭാങ്ങളിലേക്കും
ഞങ്ങൾ നീങ്ങിക്കൊണ്ടേയിരുന്നു,
കപ്പിത്താനോളം, അല്ലെങ്കിൽ അതിനേക്കാൾ പ്രാധാന്യം ഉള്ള
മറ്റു പല ഓഫീസർമാരും ഊണ്ട്.
അതിലൊരാളെയാണ് അടുത്തത്.

അമേരിക്കയുടെ ഫ്ലാഗും കപ്പലിലെ ഫ്ലാഗും ചേർത്ത്
ഒരു ബാക്ക് ഗ്രൌണ്ട് വച്ചു.
ഇരുന്നുള്ള ഒരു ഇന്റർവ്യൂ ആണ്.
മൊണ്ടലും അദ്ദേഹവും അഭിമുഖമായി ഇരുന്നു.
ഡോണ ഒരു ലാപ്ടോപ്പിൽ ഒരു വീഡിയോ
ക്ലിപ്പിംഗ് തയ്യാറാക്കി വെച്ചിരുന്നത് ഞാനറിഞ്ഞില്ല
“ Capt. You have a message from home..
do you like to watch it now ?”
ലാപ് ടോപ്പിലൂടെ വരുന്ന മകളുടെ സംസാരവും
ഭാര്യയുടെ സ്നേഹപ്രകടനവും കണ്ട് ആ ഓഫീസറുടെ
കണ്ണു നനയുന്നത് ഞാൻ ശ്രദ്ദയോടെ പകർത്തി.
അപ്രതീക്ഷിതമായി തന്റെ കുടുംബത്തെ
കണ്ട സന്തോഷം അയാൾ മറച്ചു വെച്ചില്ല.
ഇത്തരത്തിൽ അമേരിക്കയിൽ നിന്നും
ആറോളം ഓഫീസർമാരുടെ വീട്ടിൽ നിന്നും
പ്രീ റിക്കോർഡ് ചെയ്ത സന്ദേശങ്ങൾ
അവരവർക്ക് കൈമാറുകയും
അവരുടേ വികാരഭരിതമായ
പ്രതികരണങ്ങൾ ഞങ്ങൾ പകർത്തുകയും ചെയ്തു.
ഇതു കുറച്ചു കമന്റുകൾ ചേർത്ത്
അമേരിക്കയിലെ ഒരു പ്രധാന ടി.വി. ചാനൽ
ക്രിസ്തുമസ് ദിവസങ്ങളിൽ
സംപ്രേക്ഷണം ചെയ്യുമെന്ന് ഡോണ പറഞ്ഞു.
വളരെ സത്യസന്ധമായ ഒരു ചിത്രീകരണ
രീതിയായി ഞാൻ ഇതിനെ ഇപ്പോഴും കാണുന്നു.
കപ്പലിലുടനീളം മൊണ്ടലിനു നല്ല സ്വീകരണമാണ് ലഭിച്ചത്.
പലരും കൂടെ നിന്ന് ഫോട്ടോകൾ എടുത്തു.
എല്ലാവരോടും ഒരേ വാത്സല്യത്തോടെ അദ്ദേഹം പെരുമാറി.
കപ്പലിൽ എല്ലാ ജോലിക്കാർക്കും
അവർ അർഹിക്കുന്ന പ്രാധാന്യം ഉണ്ട്.
കാന്റീനിലെ ജോലിക്കാരോടും പോലും
ഉയർന്ന ഉദ്യോഗസഥന്മാർ വളരെ
നന്നായി പെരുമാറുന്നു.
വലുപ്പ ചെറുപ്പമില്ലാതെ എല്ലാവർക്കും നല്ല ഭക്ഷണം.
എല്ലാവരും അവരുടെ ജോലിയോട്
നൂറു ശതമാനം നീതി പുലർത്തുന്നു.
കപ്പൽ ഏതു തീരത്താണ് നങ്കൂരമിട്ടിരിക്കുന്നതു
എന്നറിയാൻ എനിക്കൊരാകാംഷ.
ചില സുരക്ഷാ കാരണങ്ങളാൽ അതു പറയാൻ
സാധിക്കുകയില്ലെന്ന് ഒരാൾ പറഞ്ഞു.
( എന്റെ നോക്കിയ മൊബൈലിലുള്ള Garmin Mobile XT
എന്ന Global Positioning System ഉപയോഗിച്ചപ്പോൾ
കിട്ടിയ അക്ഷാംശവും രേഖാംശവും
പരിശോധിച്ചപ്പോൾ ചാവുകടലിനു സമീപമാണ്
കപ്പൽ ഉണ്ടായിരുന്നതെന്ന് പിന്നീട് മനസ്സിലായി )
അവരുടെ ജോലിയിലുള്ള പൂർണ്ണമായ
ഉത്തരവാദിത്തം എനിക്ക് ബോധ്യമായി.

കപ്പലിന്റെ നാ‍ലാമത്തെ തട്ടിലെ
ഒരു കോൺഫറൻസ് മുറിയിൽ
ഒരു ഗ്രൂപ്പ് ഷൂട്ടിംഗ് സെറ്റ് ചെയ്തു.
ഏഴോളം അമ്മമാർ
പതൊൻപതു വയസ്സിനു താഴെ പ്രായമുള്ള അമ്മമാർ
അവർ അവരുടെ കുട്ടികളെക്കുറിച്ചുള്ള
നല്ല ഓർമ്മകൾ പങ്കു വെച്ചു.
ഭർത്താവില്ലാത്ത അമ്മമാരും കൂടെയുണ്ട്
പലരുടെയും ഭർത്യമാതാക്കൾ
തന്നെയാണ് കുട്ടികളെ നോക്കുന്നത്..
ഏതു നാട്ടിലായാലും,
എത്ര മനശ്ശക്തി വേണ്ടി വരുന്ന ജോലി ആയാലും ശരി
അമ്മമാർ, അമ്മമാർ തന്നെ.
അവരും കുറെ കണ്ണുനീർ ഒഴുക്കി.
ഞങ്ങൾ ഷൂട്ട് ചെയ്യുന്നതൊക്കെ
വളരെ ക്യത്യമായി ലോഗ് ചെയ്ത്
കേസറ്റുകൾ ലേബൽ ചെയ്തു
സൂക്ഷിക്കുന്നുണ്ടായിരുന്നു ഡോണ
അതിമനോഹരമായിരുന്നു കപ്പലിലെ ഗിഫ്റ്റ് ഷോപ്പ്.
അവിടെ നിന്നും എന്തെങ്കിലും വാങ്ങണമെങ്കിൽ
നേവി മണിയായി പണം എക്സേഞ്ച് ചെയ്യണം.
അവിടെ നിന്നും എനിക്കും സ്റ്റീവിനും
മൊണ്ടൽ ഓരോ
മൾട്ടിപർപോസ് ടൂൾ കിറ്റ് വാങ്ങി സമ്മാനിച്ചു .


കപ്പലിന്റെ മുകലിലുള്ള നിലയിൽ രണ്ടായിരത്തിലധികം
പേർക്ക് ഒരുമിച്ചു കൂടാം പറ്റിയ
ഒരു വലിയ ഹാൾ ഉണ്ട്. ഇവിടെയാണ്
വിമാനങ്ങളുടെ മെയിന്റെനൻസ് നടത്തുന്നത്.
ഒന്നു രണ്ട് യുദ്ധ വിമാനങ്ങൾ ഉണ്ടെങ്കിലും ഒരു വലിയ കൂട്ടായ്മ
ആരോ ഒരാൾ പാടുന്നു..നിർത്തിയപ്പോൾ നല്ല കൈയ്യടി.
ഒരു പക്ഷെ ആ പാട്ടു പാടിയ ബ്രയാൻ ആഡത്തിനു പോലും
അത്രക്കു കയ്യടി കിട്ടിയിരിക്കാൻ വഴിയില്ല
എല്ലാ ഞായറാഴചകളിലും
ഇങ്ങനെ ഒരു സംസ്കാരിക കൂട്ടം പതിവുണ്ടത്രെ.
രണ്ടാഴ്ച കൂടുമ്പോൾ ഒരാൾക്ക് 2 ബിയർ വീതം ലഭിക്കും
ഇത് മാത്രമാണ് കപ്പലിൽ അനുവദനീയമായ ലഹരി.
പുകവലി പാടില്ല.
ആൺ-പെൺ ഇടപെടലുകൾക്ക്
നല്ല പരിമിതികൾ ഉണ്ട്.
രാത്രിയായി...
കപ്പലിനു സ്വന്തമായി ഒരു ടി.വി. ചാനൽ ഉണ്ട്.
വിശിഷ്ട വ്യക്തികൾ ആരെങ്കിലും വരുമ്പോൾ
അവരെ കപ്പലിലുള്ള
സ്റ്റുഡിയോ റൂമിലേക്കു കൊണ്ടു പോയി
ലൈവ് ഇന്റവ്യൂ ഫീഡ് കൊടുക്കും.
10 മണിക്കാണ് ഇന്റർവ്യൂ..ചാർട്ട് ചെയ്തിരിക്കുന്നത്
പതിനഞ്ചു മിനുട്ടിനു മുൻപേ
മൊണ്ടൽ അവിടെ എത്തി.
വലിയ സ്റ്റുഡിയൊ!
ഒരു കപ്പലിന്റെ ഉള്ളിലാണെന്ന കാര്യം ഞാൻ മറന്നു.
മൂന്ന് ഹെവി ബേസ് സ്റ്റുഡിയോ കാമെറകൾ
എല്ലാം വളരെ ഭംഗിയായി വച്ചിരിക്കുന്നു.
ഒരു കാമെറയിൽ എന്നോട് നിൽക്കാൻ
ഫോട്ടൊ ഓഫീസർ അഭ്യർഥിച്ചു.
സ്റ്റീവ്..ഈ രംഗങ്ങളും,
മിക്സിംഗ് നടക്കുന്ന കൺട്രോൾ റൂമും
കാമെറയിൽ പകർത്തി.
അദ്ദേഹത്തിന്റെ നേവി
ജീവിതത്തെക്കുറിച്ചായിരുന്നു സംസാരിച്ചത്.
അക്കാലത്തെക്കാൾ മിടുക്കരാണ്
ഇന്നത്തെ ചെറുപ്പക്കാരെന്നും
ആധുനിക ഉപകരങ്ങൾ
അവർ വളരെ കാര്യ ക്ഷമമായി ഉപയോഗിക്കുന്നുണ്ടെന്നും
അദ്ദേഹം തുറന്നു പറഞ്ഞു.
മുപ്പതു മിനുട്ടോളം ആ പരിപാടി നീണ്ടുനിന്നു.
രാത്രി വൈകിയിട്ടും യതൊരു ക്ഷീണവും
മൊണ്ടലിൽ ഞങ്ങൾ കണ്ടില്ല.
ഒരേ പ്രസരിപ്പ്.
രാത്രിയിലെ കപ്പലിന്റെ കുറെ ദ്യശ്യങ്ങൾ എടുക്കാൻ
ഞാൻ ഡെക്കിലേക്ക് പോയി
തിരിച്ചു വന്നപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു.
ബാറ്ററികൾ ചാർജിൽ ഇട്ടു.
സ്റ്റീവ് എത്തിയിട്ടില്ല.
ഞാൻ കിടന്നു.
ഉറങ്ങാൻ കഴിഞ്ഞില്ല.
കപ്പൽ തട്ടിൽ വിമാനം വന്നിറങ്ങുന്നതിന്റെ ശബ്ദം
വിമാനത്തിന്റെ നോസ് ഗിയറിൽ കേബിൾ ഉരയുന്ന ശബ്ദം.
കാറ്റാപോൾട്ടിന്റെ നീരാവി ശബ്ദം..








പുലർച്ചെ നാലുമണിക്ക് വീണ്ടും കാമെറ എടുത്തു ഇറങ്ങി.
കപ്പൽ തട്ടിൽ ഡെക്ക് വാക്കിംഗ് എന്ന പ്രക്രിയ നടക്കുന്നു
അതു ഷൂട്ട് ചെയ്യണം
ഒരു നിരയായി ജോലിക്കാർ നടക്കും..
കപ്പൽ തട്ടിൽ നിന്നും അതി സൂക്ഷമമായ
ചെറിയ കമ്പി കഷണങ്ങളൊക്കെ
പെറുക്കി കളയും..
കപ്പൽ തട്ടിൽ നിന്നും കുറെ പേരുടെ
ആശംസകൾ റിക്കോർഡ് ചെയ്തു.
പ്രഭാത ഭക്ഷണം കഴിച്ചു.


പത്തു മണിയാകുമ്പോൾ മടങ്ങണമെന്ന് സ്റ്റീവ് പറഞ്ഞു.
ഞാൻ ഗിയറുകൾ ഒക്കെ പാക്ക് ചെയ്തു.
ഫോട്ടൊ ഓഫീസർക്ക്
വയർലെസ്സ് മൈക്ക് തിരികെ കൊടുത്തു നന്ദി പറഞ്ഞു.
ഇനിയും സമയം ഉണ്ട്.
ഡെക്കിൽ പലതരത്തിലുള്ള യുദ്ധ വിമാനങ്ങൾ..
ഞാൻ അതു കൌതുകത്തോടെ നോക്കി
നിൽക്കുന്നതു കണ്ട് ഒരു നാവികൻ
അതിൽ പലതിലും എന്നെ കയറാൻ അനുവദിച്ചു.
സിറ്റി സ്റ്റാന്റിൽ ആളെ ഇറക്കി ബസ്സ് പോകുന്ന ലാഘവത്തോടെ
വിമാനം ഇറക്കുകയും പറത്തുകയും
ചെയുന്ന പയ്യന്മാരായ അമേരിക്കൻ സൈനികർ.
ഈ യുദ്ധവിമാനങ്ങളൊക്കെ നാശം വിതക്കാ‍ൻ
നിർമ്മിക്കപ്പെട്ടിട്ടുള്ളവയാണെന്ന
തിരിച്ചറിവ് എന്റെ കാഴചകൾക്ക് മങ്ങലേല്പിച്ചു.

സ്റ്റീവും, മൊണ്ടലും, ഡോണയും വന്നു.
റൺവേ എന്ന് പറയാൻ കഴിയില്ലെങ്കിലും
കപ്പലിന്റെ തട്ടിലെ ആ ചെറിയ സ്ഥലത്ത് നിന്നും
എങ്ങിനെ വിമാനം
പറന്നുയമെന്ന് മൊണ്ടൽ ഞങ്ങൾക്ക് വിവരിച്ചു തന്നു.
നീരാവിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന
കാറ്റാപോൾട്ട് സംവിധാനത്തിൽ
മുൻപോട്ട് കുതിക്കുന്ന വിമാനത്തിനെ തടഞ്ഞു വെക്കുകയും
പെട്ടെന്നുള്ള ആക്കത്തിൽ വിമാനം
ആകാശത്തിലേക്ക് പറന്നുയരുകയും ചെയ്യുന്നു
അല്ലെങ്കിൽ വിമാനം ഉദ്ദേശിച്ച സമത്ത്
ടേക്ക് ഓഫ് ചെയ്തില്ലെങ്കിൽ കടലിൽ വീഴും.
ഓരോ അഞ്ചു മിനുട്ടുകൾക്കിടയിൽ
ഒരു വിമാനമെങ്കിലും
ഇങ്ങനെ പറന്നുയരുന്നതു ഞാൻ കണ്ടു..
പോകാനുള്ള സമയം ആയി.
വീണ്ടും പുറംതിരിഞ്ഞിരുന്നു
മോണ്ടൽ വിവരിച്ചു തന്നു വെങ്കിലും
വിമാനം പറന്നുയരുന്നതു വരെ
എനിക്കു അല്പം ഭയം ഉണ്ടായിരുന്നു.
അതു തനിക്കുമുണ്ടായിരുന്നുവെന്നു
സ്റ്റീവ് പിന്നെ എന്നോട് പറഞ്ഞു.


-->
" ഞാൻ പേടിച്ചില്ല സ്റ്റീവ്, എന്റെ കയ്യിലെ ഈ മോതിരം കണ്ടോ? “

എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ഒരു ചിരകാല സുഹ്യത്ത് എനിക്കു സമ്മാനിച്ച ആനവാൽ മോതിരം കണ്ടപ്പോൾ സ്റ്റീവിനു കൌതുകം. ആനവാൽ ഒരു Radio Atcive isotope ആണെന്നോ മറ്റോ ഏതോ ഒരു മരമണ്ടൻ അദ്ദേഹത്തോട് പണ്ട് പറഞ്ഞിരുന്നത്രേ!! പേടിക്കാതിരിക്കാനും (കിടക്കപ്പായയിൽ
മൂത്രമൊഴിക്കാതിരിക്കാനുമാണ്) ഈ യന്ത്രമെന്ന് ഞാൻ പറഞ്ഞു.

ബഹറൈനിൽ തിരിച്ചെത്തിയപ്പോൾ
യു.എസ്.നേവി ഉദ്യോഗസ്ഥ
ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഒരു ചെറിയ റിഫ്രഷ്മെന്റിനു ശേഷം
ഞങ്ങൾ ഒരു ഹെലിക്കോപ്ടറിനടുത്തേക്കു നീങ്ങി.
ഞങ്ങളുടെ ഗിയറുകൾ അതിനിടയിൽ
ഹെലിക്കോപ്ടറിലേക്ക് മാറ്റിയിരുന്നു.
എനിക്കു നല്ല ഉറക്ക ക്ഷീണമുണ്ട്.
സ്റ്റീവ് പിന്നെയും പാനാസോണിക്ക് P-2 പുറത്തെടുത്ത്
മൊണ്ടലിന്റെ കുറെ ക്ലിപ്പിംഗ്സ് എടുത്തു.
ഹെലിക്കോപ്ടർ മെല്ലെ പറന്നുയർന്നു..
ഈ യാത്രയും എങ്ങോട്ടാണെന്ന് അവർ പറഞ്ഞില്ല
കടലിനു മുകളിലൂടെ ഹെലിക്കോപ്ടർ പറക്കാൻ തുടങ്ങിയിട്ട്
മൂന്നു മണിക്കൂറിലേറെയായി.
കടൽ മാത്രം കാണാം.
ക്രമേണ ദൂരെ കുറെ കപ്പലുകൾ കാണാൻ തുടങ്ങി
ഒരു ചെറിയ കപ്പലിനു മുകളിൽ
ഹെലിക്കോപ്പ്ടർ ഇറങ്ങി.
അതൊരു ഇറ്റാലിയൻ കപ്പലായിരുന്നു.
അതിലെ ജോലിക്കാരുമായി മൊണ്ടൽ കുറെ സംസാരിച്ചു.
അവർ ഒരു ബോട്ട് പതുക്കെ കടലിൽ ഇറക്കി.
ഗിയറുകൾ തോളത്തു വെച്ചു കൊണ്ട്
ഒരു റോപ്പിലൂടെ
ഞാൻ പതുക്കെ ഇറങ്ങി ബോട്ടില്‍ കയറി.
തിരമാലകൾ ഉണ്ട്..
ബോട്ട് നിന്നതു ഒരു ബാർജിലാണ്.
കടലിനുള്ളിലെ ഒരു വീട് എന്നു പറയാം.
ആ ചങ്ങാടത്തിനെ കൊണ്ടു വന്നു
ബോട്ട് അല്പം ദൂരെ മാറി നങ്കൂരമിട്ടിരിക്കുന്നു.
ബോട്ടിൽ നിന്നും ഇറങ്ങിയപ്പോൾ അല്പം നനഞ്ഞു.
മുകളിലുള്ള ഒരു ചെറിയ റൂമിൽ എത്തി.
ഗിയറുകൾ ഒക്കെ ഒതുക്കി വച്ച് വീണ്ടും താഴെ വന്നു.
ചുവന്ന നിറമുള്ള ഒരു കാന്റീൻ
സായിപ്പന്മാരുടെ ഭക്ഷണം ഒരോന്നായി
ഞാൻ പ്ലേറ്റിൽ എടുക്കുംപ്പോൾ
“ മലയാളിയാണൊ?”
“ അതെചോറു വേണമെങ്കിൽ
അവിടെയുണ്ട്നല്ല ഫ്രഷ് മീനും”
ഭക്ഷണം കഴിച്ചു.
ഇനി കോൾ ടൈം ആറു മണിക്കാണ്
ഞാൻ റൂമിലേക്കു പോയി.
എതിർ മുറിയിൽ നിന്നും
മലയാള സിനിമാ ഡയലോഗുകൾ
വാതിൽ അല്പം തുറന്നിട്ടിട്ടുണ്ട്..
ഞാൻ ചെന്നു.
കാന്റീൻ ജീവനക്കാർ ആണ്
കുവൈറ്റിലെ ഒരു കമ്പിനിക്കാ‍രാണ്.
അതിൽ ജലീൽ- പരപ്പനങ്ങാടിക്കാരനാണ്.
അപ്പോൽ ഇതു കുവൈറ്റിന്റെ തീരമാണല്ലേ?
“ കുവൈറ്റോ? സാറേ ഇത് ബസ്റ, ഇറാഖ്“
“ ഇറാഖ്?????”
ഞങ്ങൾ റൂമിനു പുറത്തിറങ്ങി..
“ഈ ബാർജ് ഇന്ത്യൻ കമ്പനിയുടെതാണ്.
20 മുറികൾ ഉണ്ട്.
ഇതു ഒരു പാടു ഓയിൽ റിഗ്ഗുകൾ ഉള്ള സ്ഥലമാണ്.
ആ കാണുന്നത് കെ-ബാർ എന്ന ഓയിൽ റിഗ്.
തീവ്രവാദി ആക്രമണം
തടയാ‍ൻ യു.സ്.പട്ടാളം അവിടെയുമുണ്ട്.
അവരാണ് ഇവിടെ താമസിക്കുന്നത്..
അവർക്ക് വെച്ചു വിളമ്പാൻ ഞങ്ങളും..“
ദൂരെ കപ്പൽ വന്നു കിടക്കുന്ന എണ്ണപ്പാടം
അയാൾ എനിക്കു കാണിച്ചു തന്നു.
ഒരു വശത്തു തന്നെ രണ്ട് കപ്പലുകൾ ഉണ്ട്..
“ വൈകുന്നേരമാകുമ്പോഴും
കപ്പലുകൾ ഭാരം കൊണ്ട് താഴും
പിന്നെ പതുക്കെ മെല്ലെ നീങ്ങും”
എണ്ണ പമ്പുകൾ ഉള്ള പ്ലാറ്റ്ഫോമുകൾക്ക് ചുറ്റും
കപ്പലുകൾ കൊണ്ട് ഒരു വ്യൂഹം
തന്നെ തീർത്തിരിക്കുകയാണ്
യൂറോപ്യൻ രാജ്യങ്ങളുടെ കപ്പലുകളും
രാത്രിയിൽ പോലും കപ്പലുകൾ ലൈറ്റ് ഇടാറില്ല അത്രെ.
ബാർജ്ജിൽ നിന്നും നോക്കിയാൽ കാണുന്ന്
ദൂരത്തിൽ ഒരു ചെറിയ എണ്ണ പ്ലാറ്റ് ഫോം
ഉണ്ട്.
ഒരാഴ്ച്ച മുൻപ് അവിടെ
ബോംബ് സ്ഫോടനം നടന്നതായി ജലീൽ പറഞ്ഞു.
ആ ബാർജ്ജിൽ എല്ലാ സൌകര്യങ്ങളും ഉണ്ട്..
കാന്റീനിലെ ജോലിക്കാർക്കും
ഇന്റർനെറ്റ് സൌകര്യം ഉണ്ട്..
ഞാൻ സഞ്ജയ് കപൂറിനും, ഉണ്ണിക്കും
എന്റെ H.R. Manager സുബൈർ ഷംസിനും മെയിൽ അയച്ചു.
“ ഒന്നു ഫോൺ വിളിക്കാനുള്ള സൌകര്യം ഉണ്ടോ?”
ബാർജ്ജിന്റെ ക്യാപ്ടന്റെ മുറിക്കടുത്ത് sky phone ഉണ്ട്.
ഒരു മിനുട്ടിനു 10 ഡോളർ.
ഞാൻ കയ്യിലുള്ള ഡോളറൊക്കെ
എടുത്തു അവിടേക്കു ചെന്നു.
“ പൈസ ദേനാ പടേകാ.ഭായി..”
എന്നെ കണ്ട പാടെ
മുഖം ചുളിച്ചു കൊണ്ട് ആ സർദ്ദാർ പറഞ്ഞു.
ഞാനൊന്നു ചിരിച്ചു.
പരസ്പര ബഹുമാനം അറിയാത്തവർക്ക് ചിരിയാണ് എളുപ്പവഴി.
എന്തൊ ഞാൻ ചെയ്യുന്നതു
ഒരു അപരാധം പോലെ നോക്കി നിന്നു സർദ്ദാർ കപ്പിത്താൻ
മാതാപിതാക്കളോടും ഭാര്യയോടും മോനോടും അല്പം സംസാരിച്ചു.
അമ്മയ്ക്ക് നല്ല ആശ്വാസമായി..
15 ഡോളർ എന്ന് പറഞ്ഞു സർദ്ദാർ.
ഞാൻ 20 ഡോളർ കൊടുത്തു..ചില്ലറയില്ലെന്നായി അയാൾ
ഞാൻ 2 ദിവസം കൂടി ഇവിടെ തന്നെ ഉണ്ടാകുമെന്നും,
ഇനിയും വിളിക്കേണ്ടി വരുമെന്നും
ഞാൻ പറഞ്ഞതു അയാൾക്ക് ഇഷ്ടമായില്ല.
ഞാൻ 5 ഡോളർ വാങ്ങതെ തിരിച്ചു വന്നു.
( പിന്നീട് ഒരു പ്രാവശ്യം ഞാൻ ഫോൺ ചെയ്യാൻ പോയെങ്കിലും
സർദ്ദാർ ഇതേ സ്വഭാവം ആയിരുന്നു)
ഇതാണ് നമ്മുടെ നാടിന്റെ ഗുണം!!
5000 പേരുള്ള Eisenhower എന്ന പടക്കപ്പലിന്റെ
ക്യാപ്ടൻ ഒരു ഓർമ്മ ഫലകം സമ്മാനിച്ചു
സ്നേഹത്തോടെയാണ്
എന്നെ പുണർന്നത്..










കോൾ ടൈം ആയി.
വ്യൂഹത്തിലുള്ള കപ്പലുകളിൽ ഓരോന്നായി പോക്കണം.
കല്യാണം കഴിഞ്ഞു വിരുന്ന് പോകുന്നതു പോലെ..
ചെറിയ ഒരൊ ബോട്ടിലാണ് പോകേണ്ടത്..
കടൽ വെള്ളം തെറിച്ചു നാശമാകാതിരിക്കാൻ
ഞാൻ കാമെറ ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു.
ഒരു പ്രത്യേക തരം ജാക്കറ്റ് ധരിക്കാൻ തന്നു.
അഥവാ നമ്മൾ മുങ്ങി പോയാൽ ആ ജാക്കറ്റിൽ നിന്നും
സിഗ്നൽ പുറപ്പെടുമത്രേ
മുങ്ങിത്താഴും മുൻപേ കണ്ടു പിടിക്കാൻ കഴിയും..
ആദ്യ വിരുന്നു..ഒരു ഇംഗ്ലണ്ട് കപ്പലിൽ ആയിരുന്നു..
ഇരുട്ട് പരന്നിരുന്നു.
അവർ ഞങ്ങക്ക് പിടിച്ചു കയറാൻ ഒരു റോപ്പ് ഇട്ടു തന്നു
ഒപ്പം ദേഹത്തിനു കുടുക്കാ‍ൻ മറ്റൊരു..റോപ്പും..
എന്റെ കൈയ്യിലെ ആകെ ഭാരം 20 കിലോവിനു മുകളിൽ വരും.
10 മീറ്ററോളം ഉയരത്തിൽ കയറണം.
ദേഹത്തുള്ള റോപ്പിൽ വലിച്ചു പിടിച്ചാൽ
എനിക്കു വളരെ സഹായകമായിരിക്കും
പക്ഷെ അവർ വളരെ സോഫ്റ്റ് ആയി പിടിച്ചു.
പകുതിയെത്തിയപ്പോൾ ഞാനാകെ തളർന്നു..
പിന്നെ നിലവിളിച്ചു
അപ്പോൾ അവർ മനസ്സില്ലാ മനസ്സോടെ
എന്നെ പൊക്കിയെടുത്തു
ബ്രിട്ടീഷുകാരുടെ മനസ്സും ഇതു പോലെ തന്നെ..
പക്ഷെ ചിരികൊണ്ടും,
ഔപചാരികമായ വാക്കുകൾ കൊണ്ടും
വളരെ ഊഷ്മളമായ സ്വാഗതമായിരുന്നു.
കപ്പലിനുള്ളിൽ ബാറു പോലെ ചുവന്ന ഇരുണ്ട ലൈറ്റ്.
വിവിധ തരത്തിലുള്ള കള്ളുകുപ്പികളും കണ്ടു.
എനിക്ക് ഒരു കപ്പ് കാപ്പി കിട്ടി
എന്നോ ഒരിക്കൽ മഴ പെയ്തു
തീർന്ന ഒരു സന്ധ്യക്ക്
തണുത്തു വിറച്ചു വീട്ടിലെത്തിയപ്പോൾ
കിട്ടിയ ഒരു കാപ്പിയുടെ സുഖം.
അവിടെയും പതിവു പോലെ കുറെ ഷൂട്ടിംഗ്.
എല്ലാവരും രാത്രി ഭക്ഷണം
അവിടെ നിന്നും കഴിച്ചു.
ഞാൻ ബാർജിൽ നിന്നും
കഴിച്ചോളാമെന്ന് പറഞ്ഞു’
“ His country men are waiting..”
എന്നു പറഞ്ഞ് സ്റ്റീവ് എന്നെ നോക്കി ചിരിച്ചു.
തിരികെ പോരുമ്പോൾ
എന്തോ ഭാഗ്യത്തിനു റോപ്പ് വഴി
ഇറങ്ങേണ്ടി വന്നില്ല.
കപ്പലിന്റെ തട്ടിലുള്ള
ഒരു ചെറിയ ബോട്ടിൽ കയ്യറ്റി
വശത്തിലൂടെ താഴെ ഇറക്കി,
ഞങ്ങളുടെ ബോട്ടിൽ കയറി.
അതിനിടെ കാമെറയുടെ വ്യൂ ഫൈന്റർ പൊട്ടിപ്പോയി.
ഗിയറുകൾക്ക് ഇൻഷൂറൻസ് ഉള്ളതു കൊണ്ട്
അതെന്നെ അലട്ടിയില്ല.
തിരികെ ബാർജിലെത്തിയപ്പോൾ
എല്ലാവരും ഭക്ഷണം കഴിച്ചു
കാന്റീൻ അടച്ചിരുന്നു.
എന്റെ മുറിയിലെത്തിയപ്പോൾ
ചോറും മീൻ കറിയും,
പിന്നെ കുറെ സൈഡ് ഡിഷുകളും പാർസൽ.
കഴിക്കുന്നതിനു മുൻപേ ഞാൻ
അവരുടെ മുറിയിൽ ഒന്നു പോയി നോക്കി
“ ക്ലാസ് മേറ്റ്സ്..പടം കാണുകയാ”
“ എവിടെ നിന്നും കിട്ടുന്നു ഈ CD ഒക്കെ?”
“ ഭക്ഷണ സാധനകൾ കൊണ്ടുവരുന്ന
കപ്പലിലെ മലയാളികൾ തരുന്നതാ
അവർ ഇവിടെ ഒരു ദിവസം തങ്ങും..
ആറുമാസം കൂടുമ്പോൾ കുവൈറ്റിലേക്കു പോകും
നല്ല ശമ്പളമാണ്”
അവർ സന്തോഷത്തിലാണ്..
ഞാൻ ഇറങ്ങി..
നന്നായി ഭക്ഷണം കഴിച്ചു..
രാവിലെ കോൾ ടൈം പത്തുമണിക്കാണ്
നന്നായി ഉറങ്ങി..
ജീവിതത്തിൽ അടുത്ത കാലത്തൊന്നും
ഞാനങ്ങനെ ഉറങ്ങിയിട്ടില്ല
കടലിൽ ഒരു പ്രഭാതം
രാവിലെ മഴ തുള്ളിയിട്ടു.
കടലിൽ മഴ പെയ്യുന്നതു കാണാൻ നല്ല ഭംഗി..
ഞാനെവിടെ പോയാലും
മഴ എന്നെ പിൻ തുടരുന്നു എന്നുള്ള ഒരു സന്തോഷം.
മഴ നിന്നു..
വെയിലും..പിന്നെ അല്പം മഴയും..
കടലിന്റെ മണം.
ഇന്നു ആദ്യം പോകേണ്ടതു അക്കരെ കാണുന്ന
ഓയിൽ പ്ലാറ്റ് ഫോമിലാണ്.
പുഴ തീരത്ത് മണൽ കൊണ്ടു പോകാൻ വന്ന
ടിപ്പർ ലോറി പോലെ ഒരു കപ്പൽ വന്നിട്ടുണ്ട്
അനാഥമായ ഒരു രാജ്യത്തിന്റെ
എണ്ണ ചോർത്തിയാൽ ആരു ചോദിക്കാൻ ?
ഒരു ബോട്ടിൽ ഞങ്ങൾ അങ്ങോട്ടു തിരിച്ചു.
അവിടെയും റോപ്പിൽ പിടിച്ചു ഉയരത്തിൽ കയറണം..
പകലായതു കൊണ്ട്, ലൈറ്റുകൾ എടുത്തില്ല
ഭാരം കുറവാണ്.
കടലിൽ നിന്നും എണ്ണ കുഴിക്കുന്ന
പഴഞ്ചൻ യന്ത്രങ്ങൾ
എവിടെ നോക്കിയാലും
അമേരിക്കൻ പട്ടാളക്കാ‍ർ.
അതിനിടയിലും സാങ്കേതിക
ജോലികൾ ചെയ്യുന്ന ഇന്ത്യക്കാർ
വിശാലമായ പ്ലാറ്റ് ഫോം
സദ്ദാമിന്റെ ഒരു ഗന്ധമുണ്ടവിടെ.
അവിടെയുള്ള പട്ടാളക്കാർ
ഡിപ്ലോമാറ്റിക് രീതിയിൽ മൊഴി നൽകി.
“ Terrorist attack is being suspected,
we are here to protect the rig”
നാലു വശത്തും നാലു കപ്പലുകൾ..
കപ്പം കൊടുക്കാ‍തെ എണ്ണയൂറ്റാൻ.
വ്യത്യസ്തമായി ഒരു യൂണിഫോം
എന്റെ ശ്രദ്ധയിൽ പെട്ടു.
ഇറാഖി പട്ടാളക്കാരാണ്.
തല ഉയർത്താതെ , ഷേവ് ചെയ്യാതെ..
എങ്കിലും കൈയ്യിൽ തോക്കുണ്ട്..
അതിൽ തിരയുണ്ടാകുമോ?
റിഗ്ഗിന്റെ ചുമതല ഉള്ള
ഒരു സായിപ്പു സംസാരിച്ചു തുടങ്ങി.
മൊണ്ടലും അയാളും കൂടി
മരപ്പലകയിലുണ്ടാക്കിയ ഒരു പാലത്തിലൂടെ
നടന്നു സംസാരിക്കുന്നു.
ഞാനതു ഫോളോ ചെയ്തു കൊണ്ട്
പുറകോട്ട് നടന്ന് ഷൂട്ട് ചെയ്യുന്നു.
പെട്ടെന്ന് കാലുകൾ താഴോട്ടു പോകുന്നതു ഞാനറിഞ്ഞു..
ഇളകിയ ഒരു പലക
താഴെ കടൽ
എന്റെ കൈകൾ കാമെറ എന്നിവ
എന്നെ തടഞ്ഞു നിർത്തി..
ആരൊക്കെയോ ഓടി വരുന്നതു ഞാൻ കണ്ടു.
എന്റെ ജാക്കറ്റിൽ നിന്നും
ഒരു ബ്ലാങ്ക് ടേപ്പ് തെറിച്ചു പോയി
ഭാഗ്യം..
ഷൂട്ട് ചെയ്തു കഴിഞ്ഞ ടേപ്പുകൾ
ഒന്നും ഉണ്ടായിരുന്നില്ല.
കാലിന്റെ മുട്ടിനു താഴെ അല്പം മുറിഞ്ഞു..
അവരുടെ ഇന്റർവ്യൂ അവിടെ മുറിഞ്ഞു.
തെളിഞ്ഞ പകൽ
നല്ല കാറ്റ്
എവിടെ നോക്കിയാലും ആകാശം
എനിക്കൊരു ഹോളിഡേ മൂഡ് തോന്നി.
സ്റ്റീവ് കുറെ ഷോട്ടുകൾ എടുത്തു..
ഞാൻ ആ അന്തരീക്ഷം നന്നായി ആസ്വദിച്ചു
ഒരു തമിഴനെ പരിചയപ്പെട്ടു..
ഉച്ചയായപ്പോൾ ഞങ്ങൾ മടങ്ങി..
കാന്റീനിൽ പുതിയ ഷിഫ്റ്റ്
മിക്കവാറും മലയാളികൾ
പരസ്പര ബഹുമാനത്തോടെ
പെരുമാറുന്ന വെള്ളക്കാർ
അവർക്കിടയിൽ
വീർത്ത മുഖ ഭാവത്തോടെ ഭക്ഷണം
കഴിക്കുന്ന സർദ്ദാർ.
എന്നെ കണ്ടപ്പോൾ അയാൽ എനിക്ക്
ദേഷ്യ ഭാവത്തിൽ 5 ഡോളർ തന്നു..
ഉച്ച്ക്ക് ഞാൻ സായിപ്പിന്റെ
രീതിയിൽ ഭക്ഷണം കഴിച്ചു.
ഇനി വൈകിട്ടാണ കോൾ ടൈം..
അതിനിടെ റഡാർ നന്നാക്കാൻ
രണ്ട് മലയാളികൾ വന്നിരുന്നു.
ഒരാൾ തിരുവല്ലക്കാരൻ ജെയിംസ്..
ഞാനൊന്നു മയങ്ങി..
കടലിൽ ഒരു നല്ല സായാഹ്നം
ചുവന്ന അസ്തമയം കണ്ടു.
ഒരു ബോട്ടിൽ അല്പം ദൂരെ പോയി പ്ലാറ്റ് ഫോം
ചേർത്തു കുറെ ഷൂട്ട് ചെയ്തു.

സന്ധ്യക്ക് ഫ്രഞ്ച് കപ്പലിൽ പോയി..
കുടിക്കാൻ ഒരു ഗ്ലാസ്സ് വെള്ളം പോലും തന്നില്ല അവർ.
ഒന്നു ചിരിക്കാൻ പോലും അവർക്ക് പഞ്ഞമാ‍ണ്..
പിന്നെ ജർമനിയുടെ ഒരു കപ്പലും..
ഒടുവിൽ എട്ടുമണിക്കു ബാർജ്ജിൽ തിരിച്ചെത്തി..
സ്റ്റീവ് പറഞ്ഞതുപോലെ കണ് ട്രിമെന്റെ കൂടെ
ഉറങ്ങാത്ത ഒരു രാത്രി.
പലരും അവരുടെ കഥകൾ പറഞ്ഞു..
പരിഭവങ്ങളും
ചിലർ എഴുത്തുകൾ പോസ്റ്റ് ചെയ്യാൻ തന്നു.
പിറ്റേന്നു 9 മണിക്ക് ഇറ്റാലിയൻ
കപ്പലിലേക്ക് പോയി
അവിടെ നിന്നും ഹെലിക്കോപ്ടർ
പ്രതീക്ഷിച്ചതിനു വിപരീതമായി രാവിലെ നല്ല മഴ..
കടലിൽ മഴ പെയ്യുന്നതുമാത്രം നോക്കി നിന്ന ഒരു പകൽ..
പിറ്റേന്ന് ഉച്ചക്ക് ബഹറൈനിൽ
തിരിച്ചെത്തിയപ്പോൾ
അവിടെയും ചെറിയ മഴച്ചാറൽ.
ഇറാഖ് യാത്രയെക്കുറിച്ചുള്ള വിശേഷങ്ങൾ
സുഹ്യത്തുക്കളുമായി പങ്കുവെച്ചു കൊണ്ടിരുന്ന ആ
വലിയ പെരുന്നാൾ ദിനത്തിൽ
ഞങ്ങൾ ആ വാർത്ത കേട്ടു..
സദ്ദാമിനെ തൂക്കിലേറ്റിയെന്ന ദുരന്ത വാർത്ത
ചില ചിത്രങ്ങള്‍ക്ക് ഗൂഗ്ഗിളിനോട് കടപ്പാട്: