Wednesday 3 December 2008

പത്മരാജന്റെ തൂവാനത്തുമ്പികൾ- ഒന്ന്



ഈ ചിത്രങ്ങൾ കാണുമ്പോൾ ഒരു ശരാശരി മലയാളിക്ക്
എന്താണ് ആദ്യം ഓർമ്മ വരിക?
പത്മരാജനെന്ന പപ്പേട്ടൻ?
മഴ?
ക്ലാര?
ജയകൃഷണൻ?
നാരങ്ങാവെള്ളം ?
വടക്കുംനാഥൻ ക്ഷേത്രം?
പ്രണയം പൂക്കുന്ന കടൽത്തീരത്തെ രാത്രികൾ!

കഴിഞ്ഞ മഴക്കാലത്ത് തലശ്ശേരിയിൽ നിന്നും മടങ്ങുമ്പോൾ
മയ്യഴിപ്പുഴയുടെ തീരത്തെ ഒരു പാലത്തിനരികിൽ കാർ നിർത്തി
പുഴയിൽ മഴ പെയ്യുന്നത് നോക്കി നിൽക്കേ,
സുഹൃത്ത് പറഞ്ഞിരുന്നു
മഴയെന്നാൽ ക്ലാര
ക്ലാരയെന്നാൽ മഴ.

മഴയെക്കുറിച്ച് തേജസ്വിനി എഴുതി..

“മഴയ്ക്ക് താണ്ടുന്ന വഴികള്‍ അറിയില്ല,
കാരണം ഓരോ വഴിയും മഴയ്ക്ക്
അജ്ഞാതം...ഓരോ മഴയും വ്യത്യസ്തങ്ങളാണ്,

മഴയ്ക്ക്
ആവര്‍ത്തിക്കാനാവില്ല..
എന്നാല്‍ കടന്നുപോകുന്ന ഓരോ മഴയേയും വഴികള്‍ക്ക്
മറക്കാനാവില്ലല്ലോ...
വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഓരോ മഴയും വഴികള്‍ക്ക്
സമ്മാനിക്കുന്നത്... തൃശ്ശൂരിലെ മഴയല്ല, വയനാട്ടിലെ മഴ!!
ജീവിതമാകാം, അനുഭവങ്ങളാകാം, സുഖവും ദു:ഖവുമാകാം...“

1987 ലാണ് തൂവാനതുമ്പികൾ റിലീസ് ആകുന്നത്
21 വർഷങ്ങൾ.
ബുദ്ധിജീവികളൊഴികെ നമ്മളിൽ പലരും ഈ ചിത്രം എത്ര വട്ടം കണ്ടു?
സാധാരണ ഒരു നോവൽ ചലചിത്രമാക്കുമ്പോൾ,
നോവൽ വായിച്ച സുഖം നഷ്ടപ്പെടുന്നത് സാധാ‍രണയാണ്.
വാനപ്രസ്ഥം, തീർത്ഥാടനമായപ്പോൾ അതിന് ഉദാഹരണമാണ്.
കഥാപാത്രങ്ങളുടെ ആത്മഗതങ്ങൾ ചിത്രീകരിക്കുവാനുള്ള
പ്രയാസമാണ് സംവിധായകന്റെ വെല്ലുവിളി.

ഉദകപ്പോള എന്ന മൂലകൃതി വായിക്കുന്നതിനേക്കാൾ അനുഭൂ‍തിയായിരുന്നു, കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ എത്തിയപ്പോൾ.
ഞാൻ പറയട്ടെ…മലയാളത്തിലെ ഒരു ക്ലാസ്സിക്ക് തന്നെയാണ് ഈ ചിത്രം.
എന്റെ ഉൾനാടൻ ഗ്രാമത്തിലെ ഒരു ഫിലിം ക്ലബ്ബിന് വേണ്ടി ഞാനീ സിനിമയുടെ
കാതലായ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പ്രസന്റേഷൻ ഉണ്ടാക്കിയിരുന്നു. അതിനായി
എഡിറ്റ് ചെയ്ത കുറെ ക്ലിപ്പിംഗ്സ് അടുത്ത പോസ്റ്റിൽ ഇടുന്നതാണ്.
ഞാൻ പങ്കെടുത്ത സിനിമാ ശില്പ ശാലകളിൽ ക്ലാസ്സെടുക്കാൻ വന്ന മലയാളികളായ
പല പ്രഗത്ഭരും, ഈ സിനിമയെക്കുറിച്ച് സംസാരിക്കാതെ, നമുക്ക് അന്യമായ ബംഗാളി ചിത്രങ്ങളെക്കുറിച്ചും, പണ്ടെങ്ങോ ഇംഗ്ലീഷിൽ ഇറങ്ങിയ ‘ ഗോഡ് ഫാദറെ’ ക്കുറിച്ചും ഘോര ഘോരം പ്രശംസിക്കുമ്പോൾ ഞാൻ അറിയാതെ പ്രതികരിച്ചു പോയിട്ടുണ്ട്.

ഇനി വരുന്ന പോസ്റ്റുകൾക്ക് മുന്നോടിയായി, ഈ സിനിമ കണ്ടവർക്കായി ഒരു ചോദ്യം .
അവസാനമായി ക്ലാര വരുന്നത്. തൃശ്ശൂർ റെയിൽ വേ സ്റ്റേഷനിൽ അല്ല…പാലക്കാട് ജംങഷനിലാണ്..??
എഴുതുക…
ക്ലാരയെക്കുറിച്ച്,
ജയദേവനെക്കുറിച്ച്,
മഴയെക്കുറിച്ച്
പപ്പേട്ടന്റെ ക്രാഫ്റ്റിനെക്കുറിച്ച്…
ഒരു പക്ഷെ ‘തങ്ങളെ‘ക്കുറിച്ചാകും നിങ്ങൾ പറയുക.
ബീയാട്രീസിനെ മറക്കരുത്.
ഒരു ചലചിത്ര വിദ്യാർത്ഥിയുടെ കോണിലൂടെ നമുക്ക് ഈ സിനിമയെക്കുറിച്ച് ചർച്ച ചെയ്യാം.

Monday 17 November 2008

താക്കോല്‍ രാമന്‍





പ്രഥമ സന്താനത്തെ ഗുരുവായൂർ കിഴക്കേനടയിലെ ഉരുളിയിൽ മഞ്ചാടി വാരിക്കളിക്കാൻ വിട്ടപ്പോൾ അവനെ ഇത്രക്ക്

വികൃതിരാമനാക്കുമെന്ന് ഞാൻ കരുതിയില്ല. താക്കോലാണ് അവന്റെ വീക്ക് നെസ്സ്.

താക്കോലുകൾ എവിടെ കണ്ടാലും അവൻ കരസ്ഥമാക്കും ഫ്രിഡ്ജിന്റെ താക്കോൽ പോയ വഴി അറിയില്ല. വീടിന്റെ താക്കോലുകൾ നാലാമത്തെ തവണയാണ് കോപ്പിയെടുത്തത് .

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ വീട്ടിൽ നിന്നും നാലപതു കി.മി. ദൂരത്തോളം അകലെയുള്ള ഒരു ബന്ധുവീട്ടിൽ പോയതായിരുന്നു.

എന്റെ മക്കളെ ആദ്യമായി കാണുന്ന എന്റെ കസിൻ സിസ്റ്റർ അവരുടെ പോക്കിരിത്തരങ്ങളൊക്കെ വാത്സല്യം മറയാക്കി സഹിച്ചിരിക്കണം. പ്രഥമന് ഇപ്പോൾ നാലാം വയസ്സിന്റെ നട്ടപ്രാന്താണ്

“ സ്മാർട്ട് ബോയ്സ്, ക്യൂട്ട്”

എന്നൊക്കെ ഇടക്കു പറയുന്നുണ്ട് ( കസിൻ ഇപ്പോൾ റിയാലിറ്റി ഷോ കാണുന്നവളാണ്)

നാടൻ കോഴിയിറച്ചിയൊക്കെ തന്ന് അവർ ഞങ്ങളെ പറഞ്ഞു വിട്ടു.

കൊണ്ടു പോകാൻ കുറെ നാടൻ പച്ചക്കറികളും തന്നു. വീട്ടിൽ മടങ്ങിയെത്തി, ഒന്നു മയങ്ങാൻ ശ്രമിക്കുമ്പോഴാണ് കസിൻ വിളിക്കുന്നത്”


“ അവന്റെ പോക്കറ്റിൽ ഒന്നു നോക്കുമോ? ഞാൻ ഇവിടെ മുഴുവൻഅരിച്ചു പെറുക്കി, ഇടക്കെപ്പഴോ അവൻ താക്കോലെടുത്തു കളിക്കുന്നതു ഞാൻ കണ്ടിരുന്നു.”


ഒരു ദിവസത്തെ വിക്രസ്സുകൾക്ക് അന്ത്യ കുറിച്ചു കൊണ്ട് സുഖമായി മയങ്ങുന്ന പ്രഥമന്റെ കുഞ്ഞി പോക്കറ്റിൽ ഞാൻ കൈയ്യിട്ടു നോക്കി.


“ ഉണ്ട്എത്രയും പെട്ടെന്നു എത്തിക്കാം”



അവർ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന അലമാരിയുടെ താക്കോലാണ് മഹാ‍ൻ അടിച്ചു മാറ്റിയത്. കുളികഴിഞ്ഞു വസ്ത്രം മാറാൻ നോക്കുമ്പോഴാണ് പാവം കസിൻ താക്കോൽ മിസ്സിംഗ് റിപ്പോർട്ട് ചെയ്യുന്നത്. ഉർവ്വശി ശാപം ഉപകാരം.

ആ തണുത്ത സാഹാഹ്നത്തിൽ മുളങ്കാടുകൾ പൂത്ത വഴിയിലൂടെ 40 കി.മി. ബൈക്ക് ഓടിക്കാൻ ഒരു അവസരം കിട്ടിയതായി കരുതിയെങ്കിലും എഴുന്നേൽക്കുമ്പോൾ അവനെ ഒന്നു പൊട്ടിക്കണം . മേലാൽ ആവർത്തിക്കരുത്.

( ബൈക്ക് ഈ അച്ചന്റെ ഒരു വീക്ക് നെസ്സ് ആണ്)

അച്ചച്ചനെ അവന് നല്ല പേടിയാണ്. അച്ഛനോട് പറഞ്ഞപ്പോൾ


“ കുട്ടികളാകുമ്പോൾ ഇങ്ങനെയൊക്കെയാ, നീ ചെറുപ്പത്തിൽ ഇതിലും പോക്കിരിയായിരുന്നു“


എന്നും പറഞ്ഞ് അച്ഛൻ കൈയ്യൊഴിഞ്ഞു. പിറ്റേന്ന് കാലത്ത് കുളിച്ച് കുറിയൊക്കെ തൊട്ട് എവിടെയൊ പോകാനൊരുങ്ങിയ അച്ചച്ചൻ ദേഷ്യത്തോടെ തലങ്ങും വിലങ്ങും നടക്കുന്നു. ദേഷ്യം അടക്കിപ്പിടിച്ചു നിൽക്കുന്ന ഭാര്യ!

“ എവിടെയാ വെച്ചത് എന്ന് ഒന്നു കൂടി ഓർത്തു നോക്കൂ, അല്ലെങ്കിൽ തന്നെ ഒരു സാധനവും നിങ്ങൾ

സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ വെക്കാറില്ലല്ലോ?“


അമ്മയും തെരയാൻ കൂടി. താക്കോൽ തന്നെയാണ്..കാറിന്റെ

അതിനു മുൻപ് കാണാതെ പോയ പല സാധങ്ങളും ഈ തെരെച്ചിലിനിടയിൽ കണ്ടു കിട്ടിയ സന്തോഷത്തിലാണ് അമ്മ !

ഞാൻ മോനെ വിളിച്ചു. ക്ഷമ, സഹന ശക്തി ഇതൊക്കെ ഏതൊരു പിതാവിനും ഒരു കാലഘട്ടത്തിൽ ദൈവം അളവറ്റ രീതിയിൽ വാരിക്കോരിക്കൊടുക്കും.


“ നീ കണ്ടോ? പൊന്നുമോനല്ലേ..അച്ഛൻ അടിക്കില്ല, സത്യം പറ“


താക്കോൽ എന്ന സാധനം ജീവിതത്തിൽ കണ്ടിട്ടു പോലുമില്ല എന്ന വിധത്തിൽ അവൻ ഉത്തരം നൽകി. പിന്നെ താക്കോലിന്റെ നിറമെന്താ, മണമെന്താ എന്നൊക്കെ ചോദിച്ചു കൊണ്ട് തെരച്ചിൽ സംഘത്തോടൊപ്പം അവനും ചേർന്നു. രണ്ട് വയസ്സായ രണ്ടാമത്തവൻ ‘ഗീ..ഗീ..” എന്ന് അവന്റെ ഭാഷയിൽ പറഞ്ഞു അങ്ങിങ്ങ് നടന്നു.


“എന്നാൽ അച്ഛൻ ബസ്സിനു പൊയ്ക്കോളൂ മക്കളെയും കൊണ്ട് ഞങ്ങൾ കാറിൽ ഒന്നു ചുറ്റിയിട്ട് വരാം.“ ഭാര്യ വെറുതെ ഒരു നമ്പർ ഇട്ടു നോക്കി.


പറഞ്ഞു തീർന്ന് സെക്കന്റുകൾക്കകം കൈയ്യിൽ താക്കോൽ ചുഴറ്റിക്കൊണ്ട് പ്രഥമൻ രംഗത്തെത്തി.. കൂട്ടച്ചിരിയിയുടെ ഒടുവിൽ അച്ഛൻ താക്കോൽ വാങ്ങിയപ്പോൾ അവൻ ഉപദേശിച്ചു.


“ ഒരു കോപ്പിയെടുത്തു വെച്ചൂടെ.വല്യകുട്ട്യായിട്ട് ഇതൊന്നും അറീല്യേ?”


ഒരു മാസത്തെ സംഭവ ബഹുലമായ അവധിക്കാലത്തിനു ശേഷം മടങ്ങിയെത്തി. ഫ്ലാറ്റിന്റെ ഇട്ടാവെട്ടത്ത് വണ്ടിയോടിച്ചു കളിക്കുന്ന പുത്രന്മാരെ കണ്ടപ്പോൾ ഒരു വിഷമം. അവധി കഴിഞ്ഞിട്ടുള്ള ആദ്യത്തെ സ്കൂൾ ദിനം.

കബോർഡിന്റെ താക്കോൽ കാണുന്നില്ല. ചെറിയ താക്കോലാണ്.. അവൻ “ ഗോഡ് പ്രൊമിസ് “ വരെ ചെയ്തു അവസാനം അവന്റെ മേച്ചിൽ പുറങ്ങളിൽ തെരച്ചിൽ നടത്തിയ ശാരദേട്ടത്തിക്ക് താക്കോൽ കിട്ടി. വൈകിട്ട് ഞാൻ തിരിച്ചു വരുമ്പോഴും അവൻ താക്കോൽ കൂട്ടമെടുത്തു കളിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികളെടുത്ത് പ്രയോഗിക്കാവുന്ന അവസാനത്തെ ആയുധം ഞാൻ പ്രയോഗിച്ചു.


“ നാളെ നിന്റെ ടീച്ചറോട് പറഞ്ഞിട്ടു തന്നെ കാര്യം


ഓഡിയോ വിഷ്വൽ യുഗമായതു കൊണ്ടും ഭീഷണിയുടെ ആഴം കൂട്ടാൻ വേണ്ടിയും അവൻ താക്കോലെടുത്തു കളിക്കുന്നത് ഞാനെന്റെ മൊബൈലിലെ കാമെറയിൽ പകർത്തി.


“ നാളെ നിന്നെ സ്കൂളിൽ കൊണ്ടു വിടുമ്പോൾ ഇതു ഞാൻ ടീച്ചർക്ക് കാണിച്ചു കൊടുക്കും...”


അവൻ കളി നിർത്തി. പതിവു ജോഗ്ഗിംഗിന് പോയി തിരിച്ചു വന്നപ്പോൾ

മകന്റെ മുഖത്ത് ഒരു കള്ളച്ചിരി !

ഓടാൻ പോകുമ്പോൾ ഞാൻ ഫോൺ കൊണ്ടു പോകാറില്ല.

തിരിച്ചു വന്നാൽ മിസ്സ്ഡ് കാൾസ്സ് ഉണ്ടോ എന്ന് നോക്കും.

ഫോൺ കാണുന്നില്ല.

തെരയാൻ ഒരു സ്ഥലവും ബാക്കിയില്ല .

സ്വിച്ച് ഓഫ് ആയ മെസ്സേജാണ് കേൾക്കുന്നത് ..

ഒടുവിൽ വെള്ളം സൂക്ഷിക്കുന്ന കാനിന്റെ അടിത്തട്ടിൽ

ടൈട്ടാനിക്ക് പോലെ മുങ്ങിക്കിടക്കുന്ന എന്റെ നോക്കിയ ഇ-90 ഭാര്യയാണ് കണ്ടത്.

ഞാൻ എടുത്ത ഫോട്ടൊ മായ്ക്കാൻ അവനറിയുന്ന വിദ്യ ഇതു മാത്രം.

മോൻ സുഖമായി ഉറങ്ങുന്നു ഉയരത്തിൽ നിന്നും ഫോൺ എടുക്കാൻ മോനെ സഹായിച്ച ആ സ്റ്റൂൾ എന്നെ നോക്കി പറഞ്ഞു


“ എനിക്കെന്തു ചെയ്യാൻ കഴിയും”

Sunday 16 November 2008

ജഗനാഥൻ‍ കരയുന്നു.......


(ശ്രീ ടി.വി. കൊച്ചുവാവ എഡിറ്റർ ആയിരുന്ന “ ഗൾഫ് വോയ്സ്” എന്ന മാസികയിൽ 1999 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചത് )


പ്രതീക്ഷക്കു വക നൽ‍കുന്ന

ഒരു ദിവസമായതിനാൽ‍ ജഗനാഥൻ‍ പതിവിലും

നേരത്തെ കൃത്യങ്ങളെല്ലാം കഴിച്ച്

ഡ്യൂട്ടിക്ക് പോകാനൊരുങ്ങി.

തിളക്കമില്ലാത്ത അറേബ്യൻ പുലരിയിൽ

തൂവെള്ള വസ്ത്രത്തിൽ അയാളെ കാണാൻ

എന്തോ ഒരു പ്രത്യേകതയുണ്ട്.

കെട്ടിടത്തിന്റെ താഴെ വണ്ടി

കാത്തുനിൽക്കുമ്പോൾ

അയാൾ മനസ്സുരുകി പ്രാർത്ഥിച്ചു

"ദൈവമേ...! ഇന്നെങ്കിലും സൂര്യനാരായണൻ തട്ടിപ്പോകണേ!!

അയാളെ കാഷ്വാലിറ്റിയിലാക്കിയിട്ടുണ്ടേ."

തന്റെ ഈ പ്രാർ‌ത്ഥനയിൽ

ദൈവത്തിന് എതിർപ്പൊന്നും

ഉണ്ടാവാൻ വഴിയില്ല.

ജീവിതം നന്നായി ആസ്വദിച്ചിട്ടുള്ള

ഒരു പണക്കാരനെയാണ് മേലോട്ട്

വിളിക്കണമെന്ന് താൻ ആവശ്യപ്പെടുന്നത്.

ആശുപത്രിയുടെ ഗന്ധത്തിൽ നിന്ന്

ആ മനുഷ്യന് ഒരു മോചനവും.

പേഴ്സിൽ നിന്നും ശവപ്പെട്ടിക്കാരന്റെ

വിസിറ്റിംഗ് കാർഡ് ഒരിക്കൽ കൂടി

ജഗനാഥൻ എടുത്തു നോക്കി.

ഇരുപത്തിയഞ്ച് ശതമാനം കമ്മിഷൻ

ശവപ്പെട്ടിക്കാരൻ വാഗ്ദാനം ചെയ്തപ്പോൾ,

ഒരു കാപ്പി കുടിക്കാൻ പോലും

ജഗനാഥൻ മറന്നു

എങ്കിലും അയാൾ‌ തന്നെ ലഞ്ചിനു ക്ഷണിച്ചു.

യാത്രാമദ്ധ്യേ വിവിധതരം

ശവപ്പെട്ടികളെക്കുറിച്ച്

അയാൾ വാചാലനായി,

ഈർച്ചപ്പൊടി നിറച്ചതുമുതൽ

ആധുനിക രാസവസ്തുക്കൾ നിറച്ച്

വെൽവെറ്റ് കൊണ്ടലങ്കരിച്ച

പല മോഡലുകളുടെ

വിവിധ ആംഗിളുകളിലുള്ള

കളർചിത്രങ്ങൾ അയാൾ കാണിച്ചു.

ഭക്ഷണത്തിന്റെ ഇടയിലാണ്

അയാൾ ആ സന്തോഷവാർത്ത കൂടി അറിയിച്ചത്

ആത്മാവ് കൈവിട്ട ശരീരത്തെ ആശുപത്രി നിന്ന് പുറത്തിറക്കി

ആകാശമാർഗ്ഗം സുരക്ഷിതമായി

എത്രയും പെട്ടന്ന് ജന്മനാട്ടിലെത്തിക്കുവാൻ

മത്സരിക്കുന്ന രണ്ടു കാർഗ്ഗോ

സർവ്വീ‍സുകളെപ്പറ്റിയുള്ള ദീർഘവിവരണം.

അതിലൊന്നിൽ അയാളുടെ

കൂട്ടുകാരൻ റെപ്രസന്ററ്റീവണത്രേ!

ഒരേ തൂവൽ പക്ഷികൾ!

താൻ അവരോടും സഹകരിക്കുകയാണെങ്കിൽ

ഇരുപതുശതമാനം കമ്മിഷൻ അവരും നൽകുമത്രേ!

ശവത്തിന്റെ യാത്രാക്കൂലി നിരക്ക് കേട്ട്

ജഗന്നാഥൻ അല്പമൊന്ന് ഞെട്ടി.

അയാളുടെ ലഗേജുകൾ, ആവശ്യമെങ്കിൽ

കൂടെ വിമാനത്തിന്റെ അകത്ത് യാത്ര ചെയ്യുന്ന

ജീവനുള്ള ബന്ധുവിനു കൊണ്ടു പോകാം.

മനസ്സിനു ഹരം പകരുന്ന പുതിയ അറിവുകൾ!

പക്ഷെ ശവപ്പെട്ടിക്കാരനും കാർഗോ

സർവ്വീസുകാരനുമൊരു നിബന്ധനയുണ്ട്

രണ്ടിന്റെയും പെയ്‌മെന്റ് തന്റെ കയ്യിലൂടെയും,

ഉത്തര വാദിത്വത്തിലൂടെയും ആയിരിക്കും

രണ്ടും ക്യാഷ് ഓൺ ഡെലിവറി!

രണ്ടുമാസമായി ജഗനാഥൻ

മനസ്സുരുകി പ്രാർത്ഥിക്കുന്നു.

കാലൻ ത്തന്നെ കൈവിടില്ലന്ന

ഉറപ്പ് അയാൾക്കുണ്ട്.

എങ്കിലും എന്താണിത്ര ഡിലേ?


ഈ ഡീലിങ്ങ്സ് നടന്നാൽ ഗോമതിയുടെ

ചിരകാലഭിലാഷമായ ഒരു ജോടി പോത്തുകളെ വാങ്ങണം.

കഴിഞ്ഞ കത്തിലും അവളത് സൂചിപ്പിച്ചിരുന്നു.

ആശൂപത്രിയുടെ കോമ്പൌണ്ടിൽ വണ്ടിയിറങ്ങി

കാഷ്വാലിറ്റിയിലെത്തുന്നതുവരെ

ജഗനാഥന്റെ മനസ്സിൽ ആകാംഷയായിരുന്നു.

ടൈം കീപ്പറുടെ ഇടനാഴിയിലൂടെ

തിടുക്കത്തിൽ അകത്തേക്ക് കടന്നു.

മേഴ്‌സി സിസ്റ്റർ‌ കസേരയിലിരുന്ന്

ഉറക്കം തൂങ്ങുന്നു.

ഒരു ഉറ്റബന്ധുവിന്റെ ആകാംഷയോടെ

അയാൾ ആരാഞ്ഞു

"അല്ല സിസ്റ്ററെ, കാഷ്വാലിറ്റിയിലെ സൂര്യനാരായണൻ......?"

"കഴിഞ്ഞു രാത്രി പത്തരയായപ്പോൾ"

ഗോമതിയുടെ ആദ്യ പ്രസവം അറിഞ്ഞപ്പോൾ

വരെ ജഗന്നാഥന്‍ ഇത്ര സന്തോഷിച്ചിരുന്നില്ല.

"ബോഡി?"

"മോർ‌ച്ചറിയിലേക്ക് മാറ്റി"

നേരെ മോർ‌ച്ചറിയിൽ ചെന്ന്

ആ തൃപ്പാദങ്ങൾ ഒന്നു വന്ദിക്കണം.

കൃത്യം നിർവ്വഹിച്ച്, ചുവരിൽ ഘടിപ്പിച്ചപബ്ലിക്ക്

ടെലിഫോണിന്റെ വായിൽ ഒരു നാണയമിട്ടു.

ഭാഗ്യം!

തന്നെ തേടി വന്ന് കറുത്ത കാർ‌ഡ് തന്ന ആ ദൈവദൂതൻ തന്നെ ലൈനിൽ

“ഇതാ എന്റെ ആദ്യത്തെ ഓർഡർ“

"ആഹാ, ആരാ കക്ഷി?"

ജഗനാഥൻ ജഡത്തിന്റെ മെഡിക്കൽ ഹിസ്റ്ററി വിശദീകരിച്ചു.

"സോറി മിസ്റ്റർ‌ ജഗനാഥൻ, ഇത് മറ്റൊരാൾ വഴി അഡ്വാൻസ് ബുക്കിങ്ങ് നടന്ന കേസ്സാണ്, രണ്ടു മൂന്ന് ദിവസം മുമ്പേ അയാളുടെ ബന്ധുവെന്ന് അവകാശപ്പെടുന്ന ഒരാൾ ശവപ്പെട്ടിയുടെ ക്യാറ്റലോഗും പ്രൈസ് ലിസ്റ്റും വാങ്ങി കൊണ്ട് പോയിരുന്നു. ഇന്നലെ രാത്രി അയാൾ ആ ഓർഡർ കൺഫേം ചെയ്തു. സാരമില്ല ജഗനാഥൻ , ഇനിയും കാത്തിരിക്കൂ, അവസരം വരും......"

വെടി വെയ്ക്കാൻ പോകുമ്പോഴേയ്ക്കും

പക്ഷികളിൽ ഒന്നു പറന്നു പോയ

വേടനെ പോലെ

ജഗനാഥൻ ചുവർചാരി നിന്നു.

പക്ഷികളിലൊന്ന് ഇനിയും ബാക്കിയുണ്ടെന്ന യാഥാർത്ഥ്യം മനസ്സിലാക്കി

സ്വബോധം കൈവരിച്ച് കാർഗോ നമ്പറിൽ വിളിച്ചു.

"മിസ്റ്റർ‌ ജഗനാഥൻ ഇതിൽ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല. രണ്ടാഴ്ച മുമ്പേ ഇമിഗ്രേഷനിലും എമ്പസിയിലും കൊടുക്കാനുള്ള കടലാസ്സുകളൊക്കെ തീയ്യതിയിടാതെ ശരിയാക്കി വച്ചിരിക്കുകയായിരുന്നു. മരിച്ചയാളുടെ ഒരു ബന്ധുവാണ് ഇതിനു മുൻ കൈ എടുത്തിരിക്കുന്നത്.

ഇനിയും ട്രൈ ചെയ്യൂ....."

പക്ഷികൾ രണ്ടും പറന്നു പോയ

ആഘാതത്തിൽ മറുഭാഗത്തു

ഫോൺ വച്ചത് ജഗനാഥന്‍ അറിഞ്ഞില്ല.

മോർച്ചറിയുടെ വാതിൽക്കൽ ഔദ്യോഗിക വേഷത്തിൽ ‍ വന്നു പോകുന്ന

ബന്ധുമിത്രാദികൾ

ആധുനിക രീതിയിലുള്ള

തറ തുടക്കുന്ന യന്ത്രവുമായി

ജഗനാഥന്‍ ജോലി തുടങ്ങി.

വാർഡുകൾ താണ്ടി,

ഒടുവിൽ സൂര്യനാരായണൻ

കിടന്നിരുന്ന മുറിയിൽ എത്തി..

തറയിൽ വീണുകിടന്നിരുന്ന

ഉണങ്ങിയ ഓറഞ്ച് തൊലികൾ.

അതിനോട് ചേർന്ന്

സൂര്യനാരായണന്റെ തുകൽ ചെരുപ്പുകള്‍!

അപ്പോൾ മരിച്ചവനു വേണ്ടി

ഒന്നുറക്കെ കരയാൻ തോന്നി ജഗനാഥന്.


പാസ് വേർഡ്




എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല !
അവളോ?
റീമ അഗർവാൾ !
എങ്ങിനെ കിട്ടി എന്റെ ഇ-മെയിൽ വിലാസം.
അതും 12 വർഷങ്ങൾക്ക് ശേഷം
.


എന്റെ ജി-മെയിൽ ഐഡിക്ക് 
മൂന്നു വർഷം മാത്രമെ പഴക്കമുള്ളൂ.

റീമ അഗർവാൾ!
ഒരു കമ്പ്യൂട്ടർ അദ്ധ്യാപകന്റെ വേഷം കെട്ടിയ കാലഘട്ടം
ഇന്റർനെറ്റ് ഇ-മെയിൽ സംവിധാനങ്ങളൊക്കെ
ആയിവരുന്നതെയുള്ളൂ.
അന്നു ഫോക്സ് പ്രോ എന്ന ഡാറ്റാ ബേസ്, സി പ്ലസ്
എന്നിവയാണ് അവളുടെ കോഴ്സിൽ.
ഫ്ലോ ചാർട്ട് വരക്കാതെ നേരിട്ട്
പ്രോഗ്രാമെഴുതുന്ന സുന്ദരി!
ആരോടും അധികം ഇടപെഴകാതെ ,
നല്ല ഒതുക്കത്തോടെ
ക്ലാസ് കഴിഞ്ഞ് വീട്ടിൽ പോകുന്ന
 
ഒരു പാവം..പഠിത്തക്കുട്ടി..
മറ്റുള്ള കുട്ടികളെപ്പോലെ ഏണിപ്പടിയിൽ നിന്നുള്ള
ലീലാ വിലാസങ്ങളിൽ നിന്നും വിമുക്ത..
ലിഫ്റ്റിൽ അവൾ കയറുക പോലുമില്ല !!

അവൾക്ക് യാഹൂവിൽ ഒരു ഇ-മെയിൽ വിലാസം
സൌജന്യമായി ഉണ്ടാക്കി കൊടുത്തത് ഞാനാണ്.
പാസ് വേർഡായി ഇഷ്ടമുള്ളത് ടൈപ്പ് ചെയ്യാൻ
പറഞ്ഞപ്പോൾ ,

“ സാറിന്റെ പേരു തന്നെ ഇരിക്കട്ടെ എന്നവൾ പറഞ്ഞു.”

ചിലന്തിവലകളുടെ ലോകത്തിൽ എനിക്കു കിട്ടിയ
ആദ്യത്തെ അംഗീകാരം!
ആദ്യത്തെ മെയിൽ കിട്ടിയപ്പോൾ അവളുടെ മുഖത്തെ
ആ ആരാധന കലർന്ന ചിരി ഇന്നും ഞാനോർക്കുന്നു
അറ്റാച്ച് മെന്റ് തുന്നിച്ചേർക്കുന്ന വിദ്യ കൂടി ഞാൻ
കാണിച്ചു കൊടുത്തപ്പോൾ എന്നിൽ അവൾ ഒരു
ബിൽ ഗേറ്റ്സിനെ കണ്ടു.

“സാർ..ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല”

അക്കാലത്ത് എന്റെ യാഹൂ ഇൻ ബോക്സ്
അവളുടെ ഫോർവാർഡെഡ് മെയിലുകൾ കൊണ്ട്
അലങ്കരിക്കപ്പെട്ടിരുന്നു.
ദൈവവചങ്ങൾ
.ജീവിത്തത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ..
ഉൾപ്പെടുന്ന ചില പവർ പോയന്റ് പ്രസന്റേഷനുകൾ..
ട്യൂട്ടർ മാരായ ജയരാജിനും
ട്രീസാ തോമസിനും കിട്ടാത്ത ഒരു ഭാഗ്യം.

വിഷ്വൽ ബേസിക്കിൽ നല്ലൊരു
പ്രോജക്റ്റും ചെയ്ത്
കോഴ്സും കഴിഞ്ഞ് അവൾ പോയി.
നല്ല ഒരു ഐ.ടി. ഭാവി ഞങ്ങൾ അവളിൽ കണ്ടു.
പിന്നെ അവളെക്കുറിച്ചു ഒരു വിവരവും ഇല്ല.

ഇപ്പോളിതാ എന്റെ ഇൻ ബോക്സിൽ
പഴയ പഠന കാലഘട്ടത്തിലെ ഓർമ്മകൾ
അയവിറക്കിക്കൊണ്ട്..ഒരു മെയിൽ..
ഫേൻസി ഫോണ്ടുകൾ
നല്ല ഒരു ഇ-മെയിൽ സിഗ്നേചർ


റീമാ..നീ നല്ലൊരു വിദ്യാർത്ഥി തന്നെ.
ഈ ഗുരുസ്നേഹം എന്നെ വല്ലാതെ
ഇമോഷണലാക്കുന്നു.

അവളുടെ മെയിലിലേക്ക് നോക്കി നിന്ന
എനിക്കു പെട്ടെന്ന് ഒരു കൌതുകം
പാസ് വേർഡ്..
ആ പഴയ പാസ് വേർഡ് തന്നെ ആയിരിക്കുമോ?

ഗുരുസ്നേഹം ഒന്നു പരീക്ഷിച്ചു നോക്കണോ?
ജി-മെയിലിൽ നിന്നും അവളുടെ ഐഡി കോപ്പി
ചെയ്ത് യാഹൂ ലോഗിൻ പേജിൽ പേസ്റ്റ് ചെയ്തു
പാസ് വേർഡ്?
എന്റെ പേരു ഞാൻ ലോവർ കേസിൽ ടൈപ്പു ചെയ്തു..
ലോഗ്ഗിംഗ്
.
ഈശ്വരാ
ഇതു വരെ അവൾ അതു മാറ്റിയിട്ടില്ലാ
ഗുരുസ്നേഹം..ഗുരു വന്ദനം
ഇരുപതോളം തുറക്കാത്ത മെയിലുകൾ
ഞാൻ ഈ ചെയ്യുന്നത് മഹാ മോശമാണ്..
ഒരാളുടെ മെയിൽ ബോക്സ്..
അതും ഒരു പഴയ വിദ്യാർത്ഥിനിയുടെ..

മനസ്സും മനസ്സാക്ഷിയും തമ്മിൽ ഒരു സംഘട്ടനം.
മനസ്സ് ജയിച്ചു
ഐ.ടി യുഗമാണ് മോനെ ദിനേശാ..

ഞാൻ മെയിലുകൾ ഓരോന്നായി തുറന്നു.

നാലെണ്ണത്തോടെ ഞാൻ അവസാനിപ്പിച്ചു.
അവസാനിപ്പിക്കേണ്ടി വന്നു.
നാലു പേരയച്ചതാണെങ്കിലും
ഏകദേശം ഒരേ അർത്ഥങ്ങളും
അനർത്ഥങ്ങളും അടങ്ങിയ
നാലു മെയിലുകൾ..

കൌതുകം മൂത്ത്
അവക്കുള്ള മറുപടികളും ഞാൻ വായിച്ചു.
കോപ്പി/ പേസ്റ്റ് കണ്ടു പിടിച്ച ആ മഹാനെ
നമ്മൾ ആദരിക്കേണ്ടിയിരിക്കുന്നു.
Bcc
Cc എന്നിവ റീമ നീ എത്ര
സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു.
ടൈം ഷേറിംഗിനെക്കുറിച്ച് നീ ആധികാരികമായി
പഠിച്ചിരിക്കുന്നു.
എങ്കിലും എന്നെ അമ്പരപ്പിക്കുന്നത് അതല്ല..
എല്ലാവരും നിന്നോട് ചോദിക്കുന്ന ചോദ്യങ്ങൾ
എല്ലാം തന്നെ ഒരു പോലെയുള്ളതാണ്?

റീമാ..നീ ഐ.ടി. ലോകത്തിന്റെ
കൊടുമുടി കീഴടക്കിയിരിക്കുന്നു.
ഞാൻ നിനക്കായി
എത്രയും പെട്ടെന്ന് ലോഗ്ഗ് ഓഫ് ചെയ്യുന്നു.
ദയവായി നീ പാസ് വേർഡ് മാറ്റുക.